യുവാവിനെ വെടിവച്ചു കൊന്നു​; ഇന്ത്യൻ വംശജന് കാനഡയിൽ 25 വർഷം കഠിനതടവ്

Friday 31 October 2025 3:09 PM IST

ഒട്ടാവ: യുവാവിനെ വെടിവച്ചു കൊന്ന കേസിൽ ഇന്ത്യൻ വംശജന് 25 വർഷം കഠിനതടവിന് ശിക്ഷ വിധിച്ച് കനേഡിയൻ കോടതി. ബൽരാജ് ബസ്രയെയാണ് കാനഡയിലെ സുപ്രീം കോടതി ചൊവ്വാഴ്ച ശിക്ഷിച്ചത്. വിശാൽ വാലിയെന്ന(38) യുവാവിനെയാണ് ബൽരാജ് ബസ്ര വെടിവച്ചുകൊന്നത്.

2022 ഒക്ടോബർ 17നാണ് കേസിനാസ്പദമായ സംഭവം. കേസിലെ മറ്റ് രണ്ട് പ്രതികളെ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു. ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിലെ ഗോൾഫ് ക്ലബിൽ വച്ചായിരുന്നു വിശാൽ വാലിയെ സംഘം വെടിവച്ചുകൊന്നത്. ശേഷം പ്രതികൾ അവിടത്തെ വാഹനം തീയിട്ട് നശിപ്പിച്ച് കടന്നുകളഞ്ഞു. മറ്റൊരു വാഹനത്തിൽ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതികളെ വാൻകൂവർ പൊലീസ് ഡിപ്പാർട്ട്‌മെന്റിലെ (വിപിഡി) ഉദ്യോഗസ്ഥർ തിരിച്ചറിയുകയായിരുന്നു. ബ്രിട്ടീഷ് കൊളംബിയ ഹൈവേ പട്രോൾ, റിച്ച്മണ്ട് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ്, വിപിഡി എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

മറ്റ് പ്രതികളായ ഇക്ബാൽ കാംഗ്, ഡിയാൻഡ്രെ ബാപിസ്റ്റ് എന്നിവർക്ക് കോടതി നേരത്തെ ശിക്ഷ വിധിച്ചു. തീവയ്പ്പ് കേസിൽ ഇക്ബാൽ കാംഗിന് 17 വർഷവും അഞ്ച് വർഷം അധിക കഠിനതടവുമാണ് ശിക്ഷ. ഡിയാൻഡ്രെ ബാപിസ്റ്റിന് 17 വർഷം പരോളില്ലാത്ത ജീവപര്യന്തം തടവ് ശിക്ഷയ്ക്കുമാണ് വിധിച്ചത്.