പത്ത് വർഷത്തെ സഹകരണം: പ്രതിരോധ കരാറിൽ ഒപ്പുവച്ച് ഇന്ത്യയും യു.എസും

Saturday 01 November 2025 7:25 AM IST

ന്യൂഡൽഹി: പ്രതിരോധ മേഖലയിലെ സഹകരണം ശക്തമാക്കാനുള്ള സുപ്രധാന കരാറിൽ ഒപ്പിട്ട് ഇന്ത്യയും യു.എസും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്തും മലേഷ്യയിലെ ക്വാലാലംപ്പൂരിൽ ആസിയാൻ പ്രതിരോധ മന്ത്രിതല യോഗത്തിന് അനുബന്ധമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. പത്ത് വർഷത്തിനുള്ളിൽ പ്രതിരോധ സഹകരണം വികസിപ്പിക്കാനുള്ള പങ്കാളിത്ത പദ്ധതിയുടെ ചട്ടക്കൂടാണ് ഇരുവരും ചേർന്ന് അംഗീകരിച്ചത്. ഇന്ത്യ - യു.എസ് ഉഭയകക്ഷി ബന്ധത്തിലെ നാഴികക്കല്ലാണ് കരാറെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. പ്രതിരോധ രംഗത്തെ ഇന്ത്യ-യു.എസ് സഹകരണം മുമ്പില്ലാത്ത വിധം ശക്തമാണെന്ന് ഹെഗ്‌സേത്തും പ്രതികരിച്ചു. ഇന്ത്യ-യു.എസ് വ്യാപാര കരാർ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് നിർണായക നീക്കം.

# തന്ത്രപരമായ നീക്കം

1. സൈനിക മേഖലയിലെ സഹകരണം,​ ഏകോപനം, വിവര-സാങ്കേതിക വിദ്യാ കൈമാറ്റങ്ങൾ എന്നിവ പദ്ധതിയുടെ ഭാഗം

2. സൈനിക താവളങ്ങൾ, ലോജിസ്‌റ്റിക്‌സ്, അറ്റകുറ്റപ്പണികൾക്കുള്ള സൗകര്യങ്ങൾ എന്നിവ പരസ്പരം ഉപയോഗപ്പെടുത്തും

3. ഡ്രോണുകളുടെയും എ.ഐ അധിഷ്ഠിത യുദ്ധ തന്ത്രങ്ങുടെയും സംയുക്ത ഗവേഷണം, വികസനം

4. ഇന്തോ-പസഫിക് മേഖലയുടെ സ്ഥിരതയും സുരക്ഷയും ഉറപ്പാക്കാനുള്ള സംയുക്ത നടപടികൾ