തെലങ്കാനയിൽ അമിതവേഗത്തിലെത്തിയ ട്രക്കും ബസും കൂട്ടിയിടിച്ച് അപകടം;17 പേർ മരിച്ചു, പരിക്കേറ്റവർ ഗുരുതരാവസ്ഥയിൽ
ഹൈദരാബാദ്: തെലങ്കാനയിൽ അമിതവേഗതയിലെത്തിയ ട്രക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 17 പേർക്ക് ദാരുണാന്ത്യം. ചെവ്വല്ല മണ്ഡലത്തിലെ ഖാനാപൂർ ഗേറ്റിന് സമീപം ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. അപകടത്തിൽ പത്തുപേർക്ക് പരിക്കേറ്റിട്ടുണ്ട്. തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷന്റെ (ടിജിആർടിസി) ബസാണ് അപകടത്തിൽപ്പെട്ടത്. ട്രക്കിന്റെ ഡ്രൈവറും മരിച്ചതായാണ് വിവരം.
തെറ്റായ ദിശയിലൂടെ അമിതവേഗതയിലെത്തിയ ട്രക്ക് എതിർദിശയിൽ നിന്നുവന്ന ബസിൽ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. തകർന്ന ബസിൽ നിന്ന് ഏറെനേരം പണിപ്പെട്ടാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. ബസിൽ 40 പേരുണ്ടായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ എത്തിച്ചിട്ടുണ്ടെന്നും ഇതിൽ പലരുടെയും നില ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.
സംഭവത്തിൽ തെലങ്കാന ഗതാഗത മന്ത്രി പൊന്നം പ്രഭാകർ ഖേദം പ്രകടിപ്പിച്ചു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്. അപകടകാരണത്തെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തുമെന്നും പരിക്കേറ്റവർക്ക് മികച്ച വൈദ്യസഹായം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.