'പ്രമുഖ നടനെതിരെ നയൻതാരയുടെ ദുർമന്ത്രവാദം, സിനിമകളെല്ലാം പൊട്ടി, ഇപ്പോൾ പരിഹാരക്രിയകൾ നടത്തുന്നു'
തമിഴ് സിനിമാ ആരാധകർക്കിടയിൽ ഏറെ ശ്രദ്ധനേടിയ താര ജോഡികളാണ് നയൻതാരയും അജിത്തും. ബില്ല, ആരംഭം, വിശ്വാസം, ഏകൻ എന്നീ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇവയിൽ ഭൂരിഭാഗം ചിത്രങ്ങളും വൻ ഹിറ്റാണ്. എന്നാൽ, കഴിഞ്ഞ കുറച്ച് നാളുകളായി നയൻതാരയെയും അജിത്തിനെയും ഒരുമിച്ച് സിനിമകളിൽ കാണുന്നില്ല. ഇതേക്കുറിച്ച് നിരവധി അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.
നയൻതാരയുടെ ഭർത്താവ് വിഗ്നേഷ് ശിവൻ അജിത്ത് കുമാറിനെ നായകനാക്കി സിനിമ ചെയ്യാൻ തീരുമാനിച്ചിരുന്നു. പ്രൊജക്‌ട് പ്രഖ്യാപിച്ചതുമാണ്. ലൈക പ്രൊഡക്ഷൻസായിരുന്നു നിർമാണക്കമ്പനി. എന്നാൽ, വിഗ്നേഷിനെ പിന്നീട് സംവിധായക സ്ഥാനത്ത് നിന്ന് മാറ്റി. പകരം മഗിഴ് തിരുമേനി സംവിധായകനായെത്തി. വിഗ്നേഷിന്റെ കഥ പ്രൊഡക്ഷൻ ഹൗസിന് ഇഷ്‌ടപ്പെടാത്തതായിരുന്നു കാരണം. ഈ സംഭവത്തിന് ശേഷം നയൻതാരയും അജിത്തും തമ്മിലുള്ള സൗഹൃദത്തിൽ വിള്ളൽ വന്നുവെന്ന അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു.
തന്റെ ഭർത്താവിനെ അവഗണിച്ചതിന്റെ പേരിൽ നയൻതാര അജിത്തിനും ലൈക പ്രൊഡക്ഷൻസിനുമെതിരെ കൂടോത്രം ചെയ്‌തു എന്ന തരത്തിൽ ഒരു പ്രമുഖ തമിഴ് മാദ്ധ്യമം വാർത്ത നൽകിയിരുന്നു. ഇത് അജിത്തിനും ലൈക പ്രൊഡക്ഷൻസിനും പ്രശ്‌നങ്ങളുണ്ടാക്കി. അടുത്തിടെ അജിത് കേരളത്തിലുൾപ്പെടെ ക്ഷേത്രദർശനം നടത്തിയത് പരിഹാര ക്രിയകൾക്ക് വേണ്ടിയാണെന്നും ഇതിൽ പറഞ്ഞിരുന്നു.
ഈ സംഭവത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ തമിഴ് യൂട്യൂബറായ അഹമ്മദ് മീരാൻ. നയൻതാരയ്‌ക്കും അജിത്തിനുമെതിരെ വരുന്നത് ഗോസിപ്പ് മാത്രമാണ്. അതിനെ ബ്ലാക്ക് മാജിക്കായി ചിത്രീകരിക്കുന്നത് നാണംകെട്ട പ്രവൃത്തിയാണെന്നും അഹമ്മദ് മീരാൻ പറഞ്ഞു. അവർ തമ്മിലുള്ളത് പ്രൊഫഷണൽ പ്രശ്‌നം മാത്രമായിരുന്നുവെന്നും അഹമ്മദ് മീരാൻ വ്യക്തമാക്കി.