ബിഹാർ ആദ്യഘട്ടം: 64.6 ശതമാനം പോളിംഗ്
Friday 07 November 2025 12:28 AM IST
ന്യൂഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ 18 ജില്ലകളിലെ 121 സീറ്റുകളിൽ നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 64.66% പോളിംഗ് രേഖപ്പെടുത്തി. ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ മികച്ച പോളിംഗാണിത്. 2000ൽ രേഖപ്പെടുത്തിയ 62.57%ത്തിന്റെ റെക്കാഡ് ഇന്നലെ മറികടന്നു. 2020ൽ 57.29% ആയിരുന്നു പോളിംഗ്.
ലഖിസാരായി മണ്ഡലത്തിൽ രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) പ്രവർത്തകർ ഉപമുഖ്യമന്ത്രിയും ബി.ജെ.പി സ്ഥാനാർത്ഥിയുമായ വിജയ് കുമാർ സിൻഹയുടെ കാർ വളഞ്ഞ് ചെരിപ്പെറിഞ്ഞു. സംഭവ സ്ഥലത്ത് തടിച്ചുകൂടിയ ആർ.ജെ.ഡി, ബി.ജെ.പി പ്രവർത്തകർ തമ്മിൽ കൈയേറ്റവുമുണ്ടായി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശ പ്രകാരം പൊലീസ് കേസെടുത്തു. സരൺ ജില്ലയിലെ മാഞ്ചി നിയമസഭാ മണ്ഡലത്തിൽ, സി.പി.എം എം.എൽ.എയും സ്ഥാനാർത്ഥിയുമായ സത്യേന്ദ്ര യാദവിന്റെ കാറിന്റെ ചില്ലുകൾ അക്രമികൾ തകർത്തു. ആർക്കും പരിക്കില്ല.