പ്രശസ്ത നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു
മുംബയ്: പ്രശസ്ത നടിയും പിന്നണി ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയോടെയാണ് അന്ത്യം. സഹോദരൻ ലളിത് പണ്ഡിറ്റാണ് മരണവിവരം പുറത്തുവിട്ടത്.
സുലക്ഷണ പണ്ഡിറ്റിന് വ്യാഴാഴ്ച വൈകുന്നേരം ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. 'രാത്രി 7 മണിയോടെ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടർന്ന് നാനാവതി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു, പക്ഷേ ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് സഹോദരി മരിച്ചു,'- ലളിത് പണ്ഡിറ്റ് അറിയിച്ചു.
1975ൽ സഞ്ജീവ് കുമാറിനൊപ്പം ഉൾജാൻ എന്ന ചിത്രത്തിലൂടെയാണ് സുലക്ഷണ പണ്ഡിറ്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. രാജേഷ് ഖന്ന, ശശി കപൂർ, വിനോദ് ഖന്ന അടക്കം അന്നത്തെ എല്ലാ മുൻനിര താരങ്ങൾക്കൊപ്പവും പ്രവർത്തിച്ചു. സങ്കോച്ച്, ഹേരാ ഫേരി, ഖണ്ഡാൻ, ധരം ഖന്ത, ദോ വഖ്ത് കി റൊട്ടി, ഗോര അടക്കമുള്ള ചിത്രങ്ങളിലൂടെ ജനപ്രിയയായി. ഹിന്ദി, ബംഗാളി, മറാത്തി, ഒഡിയ, ഗുജറാത്തി തുടങ്ങി നിരവധി ഭാഷകളിൽ സുലക്ഷണ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.