റഷ്യയിൽ 19 ദിവസം മുമ്പ് കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി, മരണത്തിൽ ദുരൂഹത

Friday 07 November 2025 11:07 AM IST

മോസ്കോ: റഷ്യയിൽ 19 ദിവസം മുമ്പ് കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയുടെ മൃതദേഹം ഇന്നലെ കണ്ടെത്തി. രാജസ്ഥാനിലെ ലഷ്മൺഗഡിലെ കഫൻവാഡ സ്വദേശിയാണ് മരണപ്പെട്ട 22 കാരനായ അജിത് സിംഗ് ചൗധരി. 2023ലാണ് ബാഷ്കിർ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ അജിത് എംബിബിഎസിന് ചേർന്നത്.

ഒക്ടോബർ 19ന് ഉഫ നഗരത്തിൽ നിന്നാണ് അജിത്തിനെ കാണാതായത്. താമസിക്കുന്ന ഹോസ്റ്റലിൽ നിന്ന് പാൽ വാങ്ങാനായി പുറത്തേക്ക് പോകുകയായിരുന്നു. രാവിലെ 11മണിയോടെ പോയ അജിത്തിനെ പിന്നീട് കാണാതായി. വൈറ്റ് നദിയോട് ചേർന്നുള്ള ഒരു അണക്കെട്ടിൽ നിന്നാണ് അജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്. എന്നാൽ റഷ്യയിലെ ഇന്ത്യൻ എംബസിയോ സർവകലാശാലയോ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല.അജിത്തിന്റെ മരണം ഇന്ത്യയിലെ കുടുംബത്തെ അറിയിച്ചിട്ടുണ്ട്. .യുവാവിന്റെ സുഹൃത്തുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

ചൗധരിയുടെ വസ്ത്രങ്ങൾ, മൊബൈൽ ഫോൺ, ഷൂസുകൾ എന്നിവ 19 ദിവസം മുൻപ് നദീതീരത്ത് നിന്ന് കണ്ടെത്തിയിരുന്നുവെന്ന് മുൻ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ആൾവാർ പറഞ്ഞു. മരണത്തിൽ ദുരൂഹതയുണ്ടെന്നും, മൃതദേഹം ഇന്ത്യയിലെത്തിക്കാൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ സഹായം ചെയ്യണമെന്നും കോൺഗ്രസ് നേതാവ് അഭ്യർഥിച്ചു. മരണത്തിന് പിന്നിലെ ദുരൂഹത പൂർണ ഗൗരവത്തോടെ അന്വേഷിക്കണം. കുടുംബത്തിന് നിങ്ങളുടെ ഓഫീസുകൾക്ക് മുന്നിൽ ഓടേണ്ടിവരേണ്ട അവസ്ഥയുണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു. ഓൾ ഇന്ത്യ മെഡിക്കൽ സ്റ്റുഡന്റ്സ് അസോസിയേഷൻ, ഫോറിൻ മെഡിക്കൽ സ്റ്റുഡന്റ്സ് വിംഗ് എന്നീ സംഘടനകൾ വിഷയത്തിൽ ജയ്ശങ്കറിനെ സമീപിച്ചു.