ഉപേക്ഷിച്ച് പോകുമെന്ന് പേടി, ഉറങ്ങിക്കിടന്ന ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്നു; ഭർത്താവിന് ജീവപര്യന്തം

Saturday 08 November 2025 10:59 AM IST

തിരുവനന്തപുരം: ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം ഏഴാം ക്ലാസ് അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി വി അനസാണ് പ്രതി അശോകിനെതിരെ (60) ശിക്ഷ വിധിച്ചത്. 2024 ഫെബ്രുവരി 26നായിരുന്നു കേസിനാസ്‌പദമായ സംഭവം. മുത്താന അമ്പലത്തുംവിള ലക്ഷംവീട് കോളനിയിലെ താമസക്കാരിയായ ലീലയെ (45) ആണ് അശോകൻ തീകൊളുത്തിയത്.

വീട്ടിലെ കിടപ്പുമുറിയിൽ ലീല ഉറങ്ങിക്കിടക്കുമ്പോഴാണ് അശോകൻ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തിയത്. അശോകൻ ലീലയുടെ ശരീരത്തിൽ മണ്ണെണ്ണ ഒഴിക്കുന്ന കാഴ്‌ച നിലവിളി കേട്ട് ഓടിയെത്തിയ മക്കൾ കണ്ടിരുന്നു. നിലവിളിച്ചുകൊണ്ട് പുറത്തേക്കോടിയ ലീലയെ രക്ഷിക്കാൻ ശ്രമിച്ച മകൻ അനിലിനും പൊള്ളലേറ്റിരുന്നു.

2023ൽ സ്‌ട്രോക്ക് വന്നതോടെ ജോലിക്ക് പോകാൻ കഴിയാതെ വിശ്രമത്തിലായിരുന്നു അശോകൻ. ലീല ഉപേക്ഷിച്ച് പോകുമെന്നും അവർക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും അശോകൻ സംശയിച്ചിരുന്നു. ആറ്റുകാൽ പൊങ്കാലയ്‌ക്ക് പോയശേഷം ലീല മടങ്ങിയെത്താൻ വൈകിയതിന്റെ പേരിലും ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നു.

അയിരൂർ പൊലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ മക്കളായ അനിൽ, അശ്വതി, അ‌ഞ്ജു, അനിത എന്നിവർ ഉൾപ്പെടെ 27 സാക്ഷികളെ വിസ്‌തരിച്ചു. 39 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ വേണി ഹാജരായി.