പോപ്പുലർ ഫ്രണ്ടിന്റെ 67 കോടി രൂപയുടെ സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടി, വസ്തുക്കളിൽ എസ്ഡിപിഐയുടെ ഭൂമിയും
തിരുവനന്തപുരം: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ 67.03 കോടി വിലമതിക്കുന്ന സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. തിരുവനന്തപുരത്തെ എസ്.ഡി.പി.ഐ ഭൂമി, പന്തളത്തെ എജ്യുക്കേഷൻ ആൻഡ് കൾച്ചർ ട്രസ്റ്റ്, വയനാട്ടിലെ ഇസ്ലാമിക് സെന്റർ ട്രസ്റ്റ്, ആലുവയിലെ പെരിയാർവാലി ചാരിറ്റബിൾ ട്രസ്റ്റ് , പാലക്കാട് വള്ളുവനാടൻ ട്രസ്റ്റ് ഉൾപ്പെടെയുള്ളവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇതുവരെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ 129 കോടിയുടെ വസ്തുക്കളാണ് കണ്ടുകെട്ടിയത്.
2022ലാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങൾ 5 വർഷത്തേക്ക് കേന്ദ്രസർക്കാർ നിരോധിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നിരോധനം ഏർപ്പെടുത്തിയത്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവയ്ക്ക് ഭീഷണി കണക്കിലെടുത്തായിരുന്നു നടപടി.
നേരത്തെ പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും ഇ.ഡി പരിശോധന നടത്തിയിരുന്നു. കേരളത്തിൽ എൻ.ഐ.ഐയും റെയ്ഡ് നടത്തിയിരുന്നു. സംസ്ഥാന നേതാക്കൾ അടക്കമുള്ളവർക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 2022 സെപ്തംബർ 22ന് രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ 106 പേരാണ് അറസ്റ്റിലായത്. കേരളത്തിൽ നിന്ന് 19 പേരെയാണ് അറസ്റ്റ് ചെയ്തത്.