സ്വർണവും പണവും തട്ടിയ കേസ്; ഫിനാൻസ് ഉടമ പിടിയിൽ
നെയ്യാറ്റിൻകര: യുവതിയിൽ നിന്ന് സ്വർണവും പണവും തട്ടിയ കേസിൽ ഫിനാസ് ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവിള തലയിൽ സ്വദേശി സനോജ് (26) നെയാണ് നെയ്യാറ്റിൻകര പൊലീസ് പിടികൂടിയത്. മുരുക്കുംപുഴ സ്വദേശിനി ഷീബയിൽ നിന്ന് സ്വർണ്ണവും പണവും തട്ടിയെടുത്ത കേസിലാണ് നടരാജ ഫിനാൻസ് ഉടമ പിടിയിലായത്. കഴക്കൂട്ടത്തെ സ്വകാര്യ ഫിനാൻസിൽ പണയംവച്ച 421 ഗ്രാം സ്വർണ്ണം തിരിച്ചെടുക്കാൻ സഹായിക്കാമെന്ന് വിശ്വസിപ്പിച്ച് സനോജ് ഷീബയെ സമീപിച്ച് അക്കൗണ്ടിലുണ്ടായിരുന്ന 34.5 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. ഷീബ നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പണം സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചെന്ന് സനോജ് പൊലീസിനോട് പറഞ്ഞു. സ്വർണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. നെയ്യാറ്റിൻകര സി.ഐ പ്രകാശിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ സബ് ഇൻസ്‌പെക്ടർ ആർ.ഒ.അനീഷ്, ഗ്രേഡ് എസ്.ഐ എ.സുകേഷ്,ജീജ.വി,സി.പി.ഒ നിഥിൻ തുടങ്ങിയവർ പങ്കെടുത്തു. റിമാൻഡ് ചെയ്ത പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.