ബന്ധുവെന്ന വ്യാജേന വീട്ടിലെത്തി; ചായയുണ്ടാക്കാൻ പോയ തക്കത്തിൽ സ്വർണവും ഫോണും കവർന്നതായി പരാതി

Sunday 09 November 2025 5:03 PM IST

തിരുവനന്തപുരം: ബന്ധുവെന്ന വ്യാജേനയെത്തി വയോധികയുടെ സ്വർണവും മൊബൈൽ ഫോണും കവർന്നതായി പരാതി. തിരുവനന്തപുരം പന്തലക്കോട് ദേവിനഗർ നെടുവിള പൊയ്‌കയിൽ ഗൗരീശം വീട്ടിൽ വിജിതയുടെ വീട്ടിലാണ് മോഷണം നടന്നത്. വിജിതയുടെ ഭർത്താവിന്റെ അമ്മ സരോജിനി അമ്മയുടെ ആഭരണങ്ങളും ഫോണുമാണ് മോഷണം പോയത്. വയോധിക വീട്ടിൽ തനിച്ചായിരുന്ന സമയത്തായിരുന്നു സംഭവം.

സരോജിനി അമ്മ വീട്ടിൽ മുറ്റമടിക്കുന്നത് കണ്ടാണ് മോഷ്ടാവ് വീട്ടിലേയ്ക്ക് കയറി വന്നത്. തുടർന്ന് ബന്ധുവാണെന്ന് പറഞ്ഞ് വീടിനുള്ളിൽ കയറിപ്പറ്റുകയും ചെയ്തു. ഇതി‌നിടെ സരോജിനി അമ്മ ചായ ഉണ്ടാക്കാൻ അടുക്കളയിലേയ്ക്ക് പോയി. ഈ തക്കം നോക്കി അലമാര തുറന്ന് ഒരു ലക്ഷം രൂപയോളം വിലയുന്ന സ്വർണമാലയും ഫോണും കവർന്ന് മോഷ്ടാവ് മുങ്ങുകയായിരുന്നു.

മോഷ്ടാവ് കവർന്നെടുത്ത ആഭരണങ്ങളിൽ മുക്കുപണ്ടവും ഉണ്ടെന്നാണ് വിവരം. സംഭവത്തിൽ പോത്തൻകോട് പൊലീസ് കേസ് എടുത്തു. സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഇയാൾ സമീപത്തെ വീടുകളിലും കയറിയതായി വിവരമുണ്ട്. ഇയാൾ വന്നതെന്ന് സംശയിക്കുന്ന വാഹനവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.