വൃശ്ചി​കം ഒന്നുമുതൽ ഭജനം പാർക്കാം, കാട്ടിൽ മേക്കതിൽ അമ്മയുടെ സന്നിധിയിൽ ആയിരത്തോളം ഭജനക്കുടിലുകൾ

Sunday 09 November 2025 7:06 PM IST

ചവറ: ചവറ പൊന്മന ഗ്രാമത്തിലെ കാട്ടിൽ മേക്കതിൽ അമ്മയുടെ സന്നിധിയിൽ വൃശ്ചികത്തിലെ ആദ്യ 12 ദിനരാത്രങ്ങൾ ഭജനം പാർക്കാൻ ആയിരത്തോളം കുടിലുകൾ ഒരുങ്ങി​. ഭക്തരെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.

ക്ഷേത്ര ശ്രീകോവിലിനു ചുറ്റുമുള്ള മണൽപ്പരപ്പിലെ ഭജനക്കുടിലുകളിൽ കുടുംബ സമേതം വ്രത ശുദ്ധിയോടെ അമ്മയെ സ്തുതിച്ചു പ്രാർത്ഥിച്ചാൽ ഉദ്ദി​ഷ്ടകാര്യം സഫലമാകുമെന്നാണ് വിശ്വാസം. ദേവിയെ നാലകത്തിലേക്ക് കുടിയിരുത്തി തോറ്റംപാട്ട് ആരംഭിക്കുന്നതോടെ ദേവീ ചൈതന്യം വർദ്ധിക്കും. ഭജനം പാർക്കാൻ കുടിലുകൾ ബുക്ക് ചെയ്ത ഭക്തർ കുടുംബ സമേതം തുലാം 30ന് ഉച്ചയോടെ എത്തിത്തുടങ്ങും. ഭജനക്കുടിലുകൾക്ക് ക്രമനമ്പർ ലഭിക്കുന്നതോടെ ഭക്തർ കുടിലുകളിൽ ക്രമീകരണങ്ങൾ നടത്തും. വൃശ്ചികം ഒന്നി​നു രാവിലെ ക്ഷേത്രം തന്ത്രി തുറവൂർ പി. ഉണ്ണിക്കൃഷ്ണന്റെ മുഖ്യ കാർമ്മികത്വത്തിൽ രാവിലെ 9.30നും 10നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ തൃക്കൊടിയേറ്റും കലശവും നടക്കും. തുടർന്ന് തന്ത്രി ഭജനക്കുടിലുകളിൽ തീർത്ഥം തളിക്കും. അതിനു ശേഷമേ ഭജനക്കുടിലുകളിൽ ആഹാരം പാകം ചെയ്യാൻ തീ തെളിക്കൂ.

കുടിലുകളിൽ പാകം ചെയ്യുന്ന ആഹാരത്തിന് പുറമേ ക്ഷേത്രത്തിൽ എല്ലാ ദിവസവും വിഭവ സമൃദ്ധമായ അന്നദാനവും ഉണ്ട്. കുടിലുകളിൽ വൈകുന്നേരങ്ങളിൽ ചേന, ചേമ്പ്, കാച്ചിൽ, ചീനി, കപ്പക്കി​ഴങ്ങ് തുടങ്ങിയവ പുഴുങ്ങിയതും ചമ്മന്തി ഇടിച്ചതും ചമ്മന്തി വറുത്ത് പൊടിച്ചതും കട്ടൻ കാപ്പിയും ഉണ്ടാവും. ഇത് കുടിലുകളിലെത്തുന്നവർക്ക് വഴിപാടായി നൽകും. ശ്രീകോവിലിൽ തമ്പുരാട്ടിയുടെ മുന്നിൽ വച്ച് പൂജിച്ചു തരുന്ന മണി, ശ്രീകോവിലിന് മുന്നിലെ അത്ഭുത പേരാലിന് ഏഴ്‌വലം വച്ച് കെട്ടി പ്രാർത്ഥിച്ച് സങ്കടങ്ങൾ അമ്മയുടെ മുന്നിൽ ഇറക്കി വയ്ക്കാനും ഉദ്ദിഷ്ട കാര്യങ്ങൾ അമ്മയോട് പറയാനും എത്തുന്നവർ കൂടിച്ചേരുമ്പോൾ ഈ പുണ്യ ഭൂമി ജനസാഗരമാകും.

വൃശ്ചികം 12ന് തിരുമുടി ആറാട്ട് നടക്കും. 11നും 12നും തങ്കഅങ്കി ചാർത്തി ദീപാരാധന. 12ന് രാവിലെ വൃശ്ചിക പൊങ്കൽ. അന്ന് രാത്രി 10.30 ന് തിരുമുടി എഴുന്നള്ളത്ത്. നൂറ്റാണ്ടുകൾക്ക് മുമ്പ് കാട്ടിൽ മേക്കതിൽ അമ്മ ഇവിടേക്ക് വരുന്നതിനിടെ തങ്ങിയ മാലയിൽ ക്ഷേത്രത്തിൽ പോയ ശേഷം മടങ്ങിയെത്തുന്ന തിരുമുടി ആയിരത്തോളം ഭജനക്കുടിലുകളിൽ അനുഗ്രഹം ചൊരിയും.