ശബരിമല പാക്കേജ്: വാമനപുരം മണ്ഡലത്തിൽ 11 കോടിയുടെ അനുമതി
കല്ലറ: ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി വാമനപുരം മണ്ഡലത്തില രണ്ട് റോഡുകളുടെ പ്രവൃത്തികൾക്കായി പൊതുമരാമത്ത് വകുപ്പിൽ നിന്ന് 11 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഡി.കെ. മുരളി എം.എൽ.എ അറിയിച്ചു. പാങ്ങോട് പഞ്ചായത്തിലെ പൂലോട് വട്ടക്കരിക്കകം - എക്സ് കോളനി റോഡ് നവീകരണത്തിന് 9 കോടി രൂപയും പനവൂർ പഞ്ചായത്തിലെ തോട്ടുമുക്ക് പാലം പുനഃർനിർമ്മാണത്തിന് 2 കോടി രൂപയുമാണ് അനുവദിച്ചത്.
തെങ്കാശി സ്റ്റേറ്റ് ഹൈവേയിൽ എക്സ് കോളനിയിൽ നിന്നാരംഭിച്ച് വട്ടക്കരിക്കകം - ശിവക്ഷേത്രം വഴി മണ്ഡലത്തിലെ പാങ്ങോട് - ചിതറ റോഡിൽ പൂലോട് അവസാനിക്കുന്ന റോഡാണ് ആധുനിക രീതിയിൽ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരിക്കുന്നത്. കൾവർട്ട്,റീട്ടയിനിംഗ് വാൾ, ഡ്രയിനേജ്, റോഡ് മാർക്കിംഗ്, റോഡ് സുരക്ഷാ സംവിധാനങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പനവൂർ പഞ്ചായത്തിലെ പനവൂർ - കൊങ്ങണംകോട് -തേക്കുംമൂട് - പനയമുട്ടം പൊതുമരാമത്ത് റോഡിലെ തോട്ടുമുക്ക് പാലം കഴിഞ്ഞ മഴക്കെടുതിയിൽ അപകടാവസ്ഥയിലാവുകയും ഇതുവഴിയുള്ള ഗതാഗതം നിറുത്തിവയ്ക്കുകയും ചെയ്തിരുന്നു.
ഈ സ്ഥലത്ത് പുതിയ പാലമാണ് ഇതിനോടൊപ്പം നിർമ്മിക്കുന്നത്. ശബരിമല പാക്കേജിൽ അനുവദിച്ച പ്രവൃത്തികൾ ശബരിമല തീർത്ഥാടകർക്ക് മാത്രമല്ല മണ്ഡലത്തിലെ കാർഷിക-വാണിജ്യ- ടൂറിസം മേഖലയ്ക്ക് വലിയ മുതൽക്കൂട്ടായിരിക്കുമെന്ന് ഡി.കെ. മുരളി എം.എൽ.എ പറഞ്ഞു.