മണ്ഡലകാലം അടുത്തു, കോഴിവില ഇടിയുന്നു
ആലപ്പുഴ: മണ്ഡലകാലം അടുത്തതോടെ കോഴി വിലയിടിയുന്നു. വൃശ്ചികം ഒന്നിന് നടതുറക്കുമ്പോൾ തന്നെ ശബരിമലയിൽ ദർശനം നടത്താനായി ധാരാളം പേർ
വ്രതമെടുത്തു തുടങ്ങിയതാണ് മണ്ഡലകാലത്തിന് മുമ്പേ കോഴിവില കുറയാൻ കാരണം.
കഴിഞ്ഞമാസത്തെ അപേക്ഷിച്ച് കിലോയ്ക്ക് ഇപ്പോൾ തന്നെ 10 രൂപയിലധികം കുറഞ്ഞു.
ക്രിസ്മസ് വരെ വിലക്കുറവ് തുടരുമോ എന്ന ആശങ്കയിലാണ് കോഴി കർഷകർ. അതേസമയം,
കോഴിക്കുഞ്ഞുങ്ങളുടെ വില ക്രമാതീതമായി കൂടുകയാണ്. ഇനി വരാനുള്ള മാർക്കറ്റ് പ്രതീക്ഷിച്ചാണ് വില കൂട്ടുന്നത്. ഒരു കോഴിക്കുഞ്ഞിന് 30-33 രൂപയാണ് നിലവിലെ വില. ഒരുമാസം മുമ്പ് ഇത് 22-25 ആയിരുന്നു. ക്രിസ്മസ് കച്ചവടം പ്രതീക്ഷിച്ച് കർഷകർ കോഴിക്കുഞ്ഞുങ്ങളെ വളർത്താൻ തുടങ്ങിയതാണ് വിലക്കയറ്റത്തിന് കാരണം. തീറ്റയ്ക്ക് വില കൂടിയതും വൈദ്യുതി ചാർജ് വർദ്ധനയും കാരണം കോഴിവളർത്തലും കുറഞ്ഞിട്ടുണ്ട്.
ചിക്കനില്ലാതെ
എന്ത് ആഘോഷം!
കോഴികളെ 45 ദിവസത്തേയ്ക്കാണ് വളർത്തുന്നത്. 33 മുതൽ 35 ദിവസം വരെ വളർച്ചയെത്തുന്ന കോഴികളെയാണ് ഇറച്ചിയാക്കി ഹോട്ടലുകളിലെത്തിക്കുന്നത്. ചിക്കൻ ഫ്രൈ, ചില്ലി ചിക്കൻ തുടങ്ങിയവയ്ക്ക് രണ്ടു കിലോയോളം വരുന്ന കോഴികളെയാണ് വേണ്ടത്. ഷവായി പോലുള്ള വിഭവങ്ങൾക്ക് അതിലും കൂടുതൽ വേണം. ഷവർമ്മ തയ്യാറാക്കുന്നതിനാണ് ഏറ്റവും തൂക്കമുള്ള കോഴികളെവേണ്ടിവരുന്നത്. എന്നാൽ, അൽഫാം, കുഴിമന്തി എന്നിവയ്ക്കായി ഉപയോഗിക്കുന്ന കോഴികൾക്ക് 33 ദിവസം കഴിയാൻ പാടില്ല. എണ്ണ ഉപയോഗിക്കാതെ വേവിക്കുന്നതിന് ഇതാണ് പാകമെന്നാണ് ഹോട്ടൽ ഉടമകൾ പറയുന്നത്.
കോഴിവില
(കിലോയ്ക്ക് )
ഫാം വില: 93
മൊത്തവില: 102
ചില്ലറവില: 110-15
കോഴിവളർത്തൽ മേഖല വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ക്രിസ്മസ് ആകുമ്പോൾ വില കൂടുമെന്ന പ്രതീക്ഷയിലാണ് കർഷകർ
-എസ്.കെ. നസീർ, സംസ്ഥാന ജനറൽ സെക്രട്ടറി,
ഓൾ കേരള പൗൾട്രി ഫെഡറേഷൻ