സർക്കാരിനെതിരെ കടുപ്പിച്ച് അതിരൂപത സമ്മേളനം
Monday 10 November 2025 12:02 AM IST
തൃശൂർ: ന്യൂനപക്ഷാവകാശങ്ങളെ സംരക്ഷിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ സഭ ഉചിതമായ സമയത്ത് വേണ്ട നിലപാട് എടുക്കുമെന്ന് സി.ബി.സി.ഐ പ്രസിഡന്റ് ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. സെന്റ് തോമസ് കോളേജിൽ അതിരൂപത ജാഗ്രതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ രംഗത്ത് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കാൻ സർക്കാർ തയ്യാറാകണം. ക്രൈസ്തവ സഭ വിദേശ സഭയല്ലെന്ന് കേന്ദ്ര സർക്കാരും മനസിലാക്കണമെന്ന് ആർച്ച് ബിഷപ് പറഞ്ഞു. രാജ്യത്തെ ആതുര രംഗത്തും വിദ്യാഭ്യാസ രംഗത്തും ക്രൈസ്തവ സഭ നൽകിയിട്ടുള്ള സംഭാവനകൾ ആർക്കും മറക്കാനാകില്ലെന്നും ആർച്ച് ബിഷപ് പറഞ്ഞു. സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ അദ്ധ്യക്ഷത വഹിച്ചു. അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ സഭയുടെ ആവശ്യങ്ങളും ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെയും കുറിച്ച് പ്രസംഗിച്ചു.