ദൈവത്തിന് വിവേചനമില്ല: മദ്രാസ് ഹൈക്കോടതി
ചെന്നൈ: ദൈവത്തിന് വിവേചനമില്ലെന്നും ജാതിയോ മതമോ ഉപയോഗിച്ച് വിശ്വാസത്തിന് അതിർവരമ്പ് നിശ്ചയിക്കാൻ സാധിക്കില്ലെന്നും മദ്രാസ് ഹൈക്കോടതി.
വിശ്വാസത്തെ ജാതി കൊണ്ടോ മതം കൊണ്ടോ വേലി കെട്ടാൻ കഴിയില്ലെന്നും ദൈവികതയെ മനുഷ്യ മുൻവിധിയാൽ പരിമിതപ്പെടുത്താനാകില്ലെന്നും പറഞ്ഞു.
കാഞ്ചീപുരത്തെ ഗ്രാമത്തിലെ ദളിത് കോളനിയിലൂടെ ക്ഷേത്രരഥം എഴുന്നെള്ളിക്കാൻ ജില്ലാഭരണകൂടത്തോട് ഉത്തരവിട്ടുകൊണ്ടാണ് നിരീക്ഷണം. കാഞ്ചീപുരം പുത്തഗാരം പ്രദേശത്തെ ദളിത് വിഭാഗത്തിൽപ്പെട്ട സെൽവരാജ്, തൊട്ടുകൂടായ്മ നിർമ്മാർജ്ജന സമിതി ജില്ലാ സെക്രട്ടറി ആനന്ദൻ എന്നിവരാണ് ഹർജി സമർപ്പിച്ചത്.
ജാതിയുടെയോ മതത്തിന്റെയോ പേരിൽ വിശ്വാസത്തെ ഹനിക്കാനാവില്ല. ഭരണഘടനയുടെ ആർട്ടിക്കിൾ 14 പ്രകാരം തൊട്ടുകൂടായ്മ നിറുത്തലാക്കപ്പെട്ടു. അതുകൊണ്ടുതന്നെ ആർക്കൊക്കെയാണ് ദൈവത്തിനു മുന്നിൽ നിൽക്കാനും ആരാധിക്കാനും അർഹതയുള്ളതെന്നും ഇല്ലാത്തതെന്നുമൊക്കെയുള്ള നിബന്ധനകൾ നിർദേശിക്കാൻ ആർക്കും അവകാശമില്ലെന്നും ജസ്റ്റിസ് ബാലാജിയുടെ ബെഞ്ച് വ്യക്തമാക്കി.