സ്വർണപ്പണയ തിരിമറി; സഹ. ബാങ്ക് മുൻ സെക്രട്ടറി അറസ്റ്റിൽ
ബുധനൂർ: സഹകരണ ബാങ്കിൽ സ്വർണപ്പണയ തിരിമറി നടത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. ബുധനൂർ സർവീസ് സഹകരണ ബാങ്കിലെ സെക്രട്ടറി ഇൻ ചാർജ് ആയിരുന്ന ബുധനൂർ വെളുത്തേടത്ത് പുത്തൻവീട്ടിൽ അനീഷയെ (42) ആണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. 2022ൽ അനീഷ സെക്രട്ടറിയുടെ ചാർജ് വഹിച്ചിരുന്ന സമയത്ത് ബുധനൂർ സ്വദേശി രാഹുൽ ബാങ്കിൽ പണയം വച്ചിരുന്ന അഞ്ചേകാൽ പവന്റെ ആഭരണങ്ങൾ കഴിഞ്ഞ മാസം തിരിച്ചെടുക്കാൻ ചെന്നപ്പോൾ സ്വർണം ബാങ്കിൽ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്.
രാഹുലിന്റെ പരാതിയിൽ മാന്നാർ പൊലീസ് നടത്തിയ അന്വേഷണത്തിൽ പണയസ്വർണം ഉടമ അറിയാതെ എടുത്ത് എണ്ണയ്ക്കാട്ടുള്ള മറ്റൊരു ബാങ്കിൽ പണയംവച്ച് സ്വന്തം ആവശ്യത്തിനായി കൂടുതൽ പണം വാങ്ങിയതായി കണ്ടെത്തി. തുടർന്ന് വിശ്വാസവഞ്ചന, വ്യാജരേഖ ചമക്കൽ എന്നീ വകുപ്പുകൾ ചുമത്തി അനീഷക്കെതിരെ കേസെടുക്കുകയായിരുന്നു. എണ്ണയ്ക്കാട് ബാങ്കിൽ നിന്ന് ഇതിൽ നിന്ന് നാല് പവൻ സ്വർണം പൊലീസ് കണ്ടെത്തി.
എണ്ണക്കാട് സ്വദേശി ഭാരതിയമ്മയുടെ മൂന്നര പവൻ ഉടമയുടെ വ്യാജ ഒപ്പിട്ട് എടുത്ത് സ്വകാര്യ ബാങ്കിൽ പണയംവച്ച സംഭവത്തിലും അനീഷ പൊലീസ് അന്വേഷണം നേരിട്ട് വരികയാണ്.
പണമടച്ചിട്ടും സ്വർണം തിരികെ നൽകുന്നില്ലെന്നും സ്ഥിര നിക്ഷേപകരുടെ പണം പിൻവലിക്കാൻ ചെന്നപ്പോൾ നൽകിയില്ലെന്നുമുള്ള നിരവധി ആളുകൾക്ക് ആരോപണങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ 2023ൽ അനീഷയെ ബാങ്കിൽ നിന്ന് പുറത്താക്കിയിരുന്നു. ബുധനൂർ പഞ്ചായത്തംഗം ഹരിദാസിന്റെ ഭാര്യയാണ് അനീഷ. മാന്നാർ പൊലീസ് എസ്.എച്ച്.ഒ ഡി.രജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.