മാതൃകയാകട്ടെ, പുതിയ ദേവസ്വം ബോർഡ്

Friday 14 November 2025 3:46 AM IST

(യോഗനാദം 2025 നവംബർ 16 ലക്കം എഡിറ്റോറിയൽ)

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി ഭരണനിപുണനും ഉന്നതപദവികളിൽ ദീർഘകാലത്തെ അനുഭവസമ്പത്തുമുള്ള റിട്ട. ഐ.എ.എസുകാരനായ കെ. ജയകുമാറിനെയും, അംഗമായി സി.പി.ഐ നേതാവും മുൻ മന്ത്രിയുമായ കെ. രാജുവിനെയും സംസ്ഥാന സർക്കാർ നിയമിച്ചതിനെ സർവാത്മനാ സ്വാഗതം ചെയ്യുന്നു. കെ. ജയകുമാർ സിവിൽ സർവീസിൽ മികവു തെളിയിച്ച സമർത്ഥനായ ഉദ്യോഗസ്ഥനാണ്. കേരളത്തിന്റെ ചീഫ് സെക്രട്ടറിയായിരുന്നു. സുപ്രധാനമായ നിരവധി പദവികൾ വഹിച്ചിട്ടുണ്ട്. രാജുവാകട്ടെ, ഒരു ചീത്തപ്പേരും കേൾപ്പിക്കാതെ മന്ത്രിപദവിയിൽ ഇരുന്നയാളാണ്

ശബരിമലയിലെ സ്വർണക്കൊള്ള പോലുള്ള നാണംകെട്ട സംഭവങ്ങളുടെ അടിസ്ഥാന കാരണം ദേവസ്വം ബോർഡുകളിലെ കുത്തഴിഞ്ഞ ഭരണ സംവിധാനമാണ്. ദേവസ്വം ബോർഡുകളെ ശുദ്ധീകരിക്കാനും അഴിമതിമുക്തമാക്കാനും സീനിയർ ഐ.എ.എസുകാരെ സാരഥികളായി നിയമിക്കണമെന്നത് എസ്.എൻ.ഡി.പി. യോഗത്തിന്റെയും, യോഗം ജനറൽ സെക്രട്ടറിയെന്ന നിലയിൽ എന്റെയും ആവശ്യമായിരുന്നു. അത് അംഗീകരിക്കാൻ തയ്യാറായ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും നന്ദി. മുഖ്യമന്ത്രി തന്നെയാണ് ഈ പേര് നിർദേശിച്ചതെന്ന് അറിയുന്നതിൽ ഏറെ സന്തോഷവുമുണ്ട്.

തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലാ മുൻ വൈസ് ചാൻസലറും കറകളഞ്ഞ ഭക്തനും ജനപ്രിയനുമായ ജയകുമാറിനെ ഈ പദവിയിലേക്ക് തിരഞ്ഞെടുത്തതിൽ സർക്കാരിനെ അഭിനന്ദിക്കുന്നു. അഡ്വ. കെ.രാജു സുദീർഘമായ പൊതുപ്രവർത്തന പരിചയമുള്ളയാളാണ്. ആദ്യ പിണറായി വിജയൻ മന്ത്രിസഭയിൽ വനം വകുപ്പിനെ പൊന്നുപോലെ നോക്കിയ, ഒരു ആരോപണവും കേൾപ്പിക്കാത്ത, അഴിമതിയുടെ നിഴൽപോലും ഏശാത്ത, സംശുദ്ധ രാഷ്ട്രീയത്തിന്റെ വക്താവും ഭരണസാമർത്ഥ്യവുമുള്ള മന്ത്രിയുമായിരുന്നു. ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പുകളെയും സമർത്ഥമായി നയിച്ചിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ രണ്ടുപേരും എന്തുകൊണ്ടും ഈ പദവിക്ക് യോജിച്ചവരാണ്.

മാറിമാറി വന്ന സർക്കാരുകളൊന്നും ദേവസ്വം ഭരണത്തെ ഗൗരവമായി കണ്ടിട്ടില്ല. ബോർഡുകളിലെ രാഷ്ട്രീയവത്കരണവും ദുർഭരണവും തീവെട്ടിക്കൊള്ളയും കേരളത്തിലെ ഹൈന്ദവ ഭൂരിപക്ഷ ജനതയുടെ മനസിൽ സൃഷ്ടിച്ച മുറിവുകളുടെ വേദന ഭരണാധികാരികൾ ഗൗനിച്ചിട്ടില്ല. രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ അഭയസ്ഥാനമായിരുന്നു ദേവസ്വം ബോർഡുകൾ. അധികാരത്തിന്റെ ശീതളിമയിൽ രണ്ടുവർഷത്തെ സുഖവാസവും ധനസമ്പാദനവും മാത്രമായിരുന്നു ഭൂരിഭാഗം പേരുടെയും ലക്ഷ്യം.

സർക്കാർ നിയന്ത്രിക്കുന്ന അഞ്ച് ദേവസ്വം ബോർഡുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമലയും തിരുവല്ലവും വൈക്കവും ഏറ്റുമാനൂരും അമ്പലപ്പുഴയും തൃക്കാക്കരയും ഉൾപ്പെടെ പ്രമുഖവും പ്രശസ്തവുമായ ഒട്ടനവധി ക്ഷേത്രങ്ങൾ ഈ ബോർഡിനു കീഴിലാണ്. പതിനായിരക്കണക്കിന് കോടി രൂപ മൂല്യമുള്ള ഭൂസ്വത്തുക്കളും അമൂല്യമായ പൗരാണിക വസ്തുക്കളുടെ ശേഖരവും കോടിക്കണക്കിന് ഭക്തരുടെ വിശ്വാസം കാത്തുസൂക്ഷിക്കേണ്ട ബാദ്ധ്യതയുമുള്ള സംവിധാനമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. മതപരവും ചരിത്രപരവും സാംസ്കാരികവും ആചാരപരവുമായ ഒട്ടേറെ സങ്കീർണതകളും സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടിവരും. വിശ്വാസികളുടെ ആത്മീയവും ഭൗതികവുമായ ക്ഷേമത്തിന് ഇത്ര വലിയ സമ്പത്തുകൊണ്ട് ഒട്ടേറെ കാര്യങ്ങൾ ചെയ്യാനാവുമെങ്കിലും അതൊന്നും നടക്കുകയുണ്ടായില്ല.

തിരുവിതാംകൂർ രാജാവിന്റെ ഭരണത്തിലായിരുന്ന ദേവസ്വം വകുപ്പ്, സ്വാതന്ത്ര്യാനന്തരം രാഷ്ട്രപതിയും തിരുവിതാംകൂർ രാജാവും തമ്മിൽ 1949-ൽ ഉണ്ടാക്കിയ ഉടമ്പടി പ്രകാരം തിരുവിതാംകൂർ ദേവസ്വം ബോർഡ് ആയി മാറുകയായിരുന്നു. ബോർഡിനു കീഴിലുള്ള 1252 ക്ഷേത്രങ്ങളിൽ കേവലം 50- 60 എണ്ണം മാത്രമാണ് സ്വന്തം വരുമാനംകൊണ്ട് നിലനിൽക്കുന്നത്. വർഷാവർഷം ശബരിമലയിൽ നിന്ന് ലഭിക്കുന്ന വരുമാനംകൊണ്ടാണ് മറ്റു ക്ഷേത്രങ്ങളിലെ നിത്യനിദാനം നടക്കുന്നത്. 15,000-ത്തോളം ജീവനക്കാരും ഈ പ്രസ്ഥാനത്തിനു കീഴിലുണ്ട്.

മഹാരാജാവ് കൈമാറിയ ഭൂസ്വത്തുക്കളിൽ നല്ലൊരു ഭാഗം അന്യാധീനപ്പെട്ടു. ശബരിമല ഉൾപ്പെടെ പ്രധാന ക്ഷേത്രങ്ങളിലെ അമൂല്യവസ്തുക്കളിലെ ഏറിയപങ്കും അപഹരിക്കപ്പെട്ടു. ഭക്തർ സമർപ്പിക്കുന്ന സ്വർണവും ശാസ്ത്രീയമായ രീതിയിൽ എങ്ങനെ തട്ടിക്കൊണ്ടുപോയി എന്നതിന്റെ ഉദാഹരണമാണ് ശബരിമലയിലെ സ്വർണക്കൊള്ള. പോറ്റിമാരും വാസുമാരും ശാസ്താവിനെ വരെ വിറ്റേനെ! ഭഗവാന്റെ ശക്തികൊണ്ടാകണം ശബരിമല ഉൾപ്പടെയുള്ള ക്ഷേത്രങ്ങൾ ഇങ്ങനെയെങ്കിലും അവശേഷിക്കുന്നത്.

ദേവസ്വം ബോർഡുകളിൽ ഭക്തരുടെയും ജനസമൂഹത്തിന്റെയും വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ ദേവസ്വം ബോർഡ് ചുമതലയേൽക്കുന്നത്. കർശനവും സത്യസന്ധവുമായ പ്രവൃത്തികളിലൂടെ ബോർഡിൽ സമൂഹത്തിനുള്ള വിശ്വാസം വീണ്ടെടുക്കലും സുതാര്യവും കാര്യക്ഷമവുമായ ഭരണം നിർവഹിക്കലുമാണ് പുതിയ ഭരണ സമിതിയുടെ പ്രാഥമികമായ ചുമതല. ലളിതമായ കാര്യമല്ല.

76 കൊല്ലത്തെ ദുർഭരണം ആ സംവിധാനത്തെ അത്രമേൽ ദുഷിപ്പിച്ചിട്ടുണ്ടെന്നറിയാം. എങ്കിലും ജയകുമാറിലും രാജുവിലും ഈ നാട്ടിലെ ജനങ്ങൾക്ക് വിശ്വാസമുണ്ട്. രണ്ടു വർഷത്തെ ഭരണകാലാവധി കൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിക്കുക എളുപ്പമല്ല. എങ്കിലും ദേവസ്വം ബോർഡിന്റെ അടിസ്ഥാനപരമായ പോരായ്മകൾ പരിഹരിക്കാൻ നിങ്ങളുടെ അനുഭവസമ്പത്തിനും കാര്യശേഷിക്കും തീരുമാനങ്ങൾക്കും കഴിയും. കേരളത്തിലെ ഹൈന്ദവ ഭക്തരുടെ വിശ്വാസമാണത്. അതിനുള്ള സ്വാതന്ത്ര്യം പിണറായി വിജയൻ സർക്കാർ നൽകിയിട്ടുണ്ടെന്നും ഞങ്ങൾ കരുതുന്നു.

മുൻകാലങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പെടെയുള്ള ദേവസ്വം ബോർഡിന്റെ നിയമനങ്ങളിൽ കോടികളുടെ തട്ടിപ്പും സ്വജനപക്ഷപാതവുമായിരുന്നു നടന്നുവന്നത്. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിലവിൽ വന്നതിനാൽ ആ കൊള്ളയുടെ വഴിയടഞ്ഞു. ഇനി നിലവിലുള്ള ജീവനക്കാരുടെ നിയന്ത്രണവും ക്ഷേത്ര നടത്തിപ്പും സ്വത്തുക്കളുടെ പരിപാലനവുമാണ് ചിട്ടയിലാകേണ്ടത്. ക്ഷേത്രങ്ങൾക്ക് പണം ഒരു പ്രതിബന്ധമല്ല. ദരിദ്രന്റെ നാണയത്തുട്ടും അംബാനിയുടെ കോടികളും വരുന്നയിടമാണ് നമ്മുടെ ക്ഷേത്രങ്ങൾ.

ഭണ്ഡാരത്തിലിടുന്ന പണം യഥാവിധി വിനിയോഗിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തിയാൽ ലോകമെമ്പാടുമുള്ള വിശ്വാസികൾ സമർപ്പണവുമായി മുന്നോട്ടുവരും. കേരളത്തിൽ ഏറ്റവും ദാരിദ്ര്യത്തിൽ ജീവിക്കുന്ന ജനസമൂഹം ഹൈന്ദവരിലാണ്. ക്ഷേത്രവരുമാനം വേണ്ട രീതിയിൽ വിനിയോഗിച്ചാൽ കുറഞ്ഞപക്ഷം അവരുടെയെങ്കിലും ജീവിതം മെച്ചപ്പെടുത്താനാകും. ഓരോ ക്ഷേത്രവും അവർക്ക് ആശ്രയ കേന്ദ്രമാകണം. വിദ്യാഭ്യാസവും ആതുരസേവനവും ഉൾപ്പെടെ ചെയ്യാൻ സാധിക്കുന്ന പല കാര്യങ്ങളുമുണ്ട്.

തട്ടിപ്പിനും തരികിടകൾക്കുമുള്ള എല്ലാ പഴുതുകളും അടച്ച്, സാങ്കേതിക വിദ്യകളിൽ അധിഷ്ഠിതമായ ഭരണസംവിധാനങ്ങൾ കൊണ്ടുവന്ന് ജീവനക്കാരുടെയും സ്വത്തുക്കളുടെയും കൈകാര്യം കാര്യക്ഷമമായി നിർവഹിക്കാനും ക്ഷേത്രാചാരങ്ങൾ കൃത്യതയോടെ നടക്കുന്നുവെന്ന് ഉറപ്പുവരുത്താനും പുതിയ ഭരണസമിതിക്ക് കഴിയണം. ഭാവിയിലേക്കുള്ള മാതൃകയായി അത് മാറ്റാനാകട്ടെ. കഴകക്കാർ മുതൽ പൂജാരിമാർ വരെയുള്ളവരാണ് ക്ഷേത്രത്തിന്റെ ഐശ്വര്യത്തിനു പിന്നിൽ. അവരിപ്പോൾ ദേവസ്വത്തിലെ രണ്ടാംകിട പൗരന്മാരാണ്. അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരെപ്പോലെ തന്നെ ക്ഷേത്രജീവനക്കാർക്കും തുല്യപദവികൾ നൽകി അന്തസോടെ ജോലി ചെയ്യാനുള്ള സൗകര്യവും ഒരുക്കേണ്ടതുണ്ട്. വീഴ്ചകൾ വരുത്തുന്നവരെയും കട്ടുതിന്നുന്നവരെയും നിർദാക്ഷിണ്യം കൈകാര്യം ചെയ്യുകയും വേണം.

സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള ഒരു സംസ്കാരത്തിന്റെ ശേഷിപ്പുകളാണ് ക്ഷേത്രങ്ങൾ. ദേവന്റെ സ്വത്താണ് ദേവസ്വം. രാജഭരണകാലത്ത് ദേവന് ഒരു കുറവും വരാതെ ക്ഷേത്രങ്ങൾ പരിപാലിക്കപ്പെട്ടിരുന്നു. നിയമദൃഷ്ടിയിൽ ദേവൻ മൈനറാണ്. ദേവസ്വത്തുക്കൾ കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിക്കേണ്ട ഉത്തരവാദിത്വമുള്ള ദേവസ്വം ബോർഡുകൾ ദൗർഭാഗ്യവശാൽ അതു മാത്രമാണ് ചെയ്യാതിരുന്നത്. സംഭവിച്ച പിഴവുകളെല്ലാം പരിഹരിക്കുവാൻ സാധിക്കണമെന്നില്ല. എങ്കിലും ഇനിയെന്തെന്ന ചോദ്യത്തിന്റെ ഇപ്പോഴത്തെ ഉത്തരമാണ് പുതിയ ദേവസ്വം ബോർഡ്. ദേവസ്വം ഭരണത്തിന് പുതിയൊരു മാതൃക സൃഷ്ടിക്കാൻ കെ. ജയകുമാറിന്റെ നേതൃത്വത്തിന് കഴിയട്ടെ. നിങ്ങളിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്. അത് കാത്തുസൂക്ഷിക്കുക.