"ശബരിമല സ്വർണക്കൊള്ളയിൽ കള്ളപ്പണ ഇടപാടും നടന്നു", എഫ് ഐ ആറിന്റെ പകർപ്പ് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയിൽ
കൊച്ചി : ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ അന്വേഷണത്തിന് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റും രംഗത്ത്. സ്വർണക്കൊള്ള കേസിലെ എഫ്,ഐ,ആറുകളുടെ പകർപ്പും മൊഴികളുടെ തെളിവുകളുടെയും വിവരങ്ങളും ആവശ്യപ്പെട്ട് ഇ.ഡി ഹൈക്കോടതിയെ സമീപിച്ചു. പ്രാഥമിക അന്വേഷണത്തിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയെന്നാണ് ഇ.ഡി അവകാശപ്പെടുന്നത്.
ഇതേ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ ആഴ്ച ഇ.ഡി റാന്നി കോടതിയെ സമീപിച്ചിരുന്നു, എന്നാൽ റാന്നി കോടതി ഇ.ഡിയുടെ ആവശ്യം തള്ളിയിരുന്നു. റാന്നി കോടതിയുടെ നടപടി ചോദ്യം ചെയ്താണ് ഇ.ഡി ഇപ്പോൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഇ.ഡിയുട ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും.
അതേസമയം ശബരിമല സ്വർണക്കൊളളക്കേസിലെ നാലാം പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യുന്നത് വിലക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. പ്രത്യേക അന്വേഷണ സംഘം ജയശ്രീയെ അറസ്റ്റുചെയ്യാൻ നീക്കം നടത്തിയതിനുപിന്നാലെയാണ് നടപടി. ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥ മാത്രമായിരുന്നു താനെന്നും സ്വർണക്കൊളളയെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നുമാണ് ജയശ്രീയുടെ വാദം.