ഇന്ത്യയിൽ ഒരു വർഷം പ്രമേഹം കൊണ്ട് മരിക്കുന്നവർ 10 ലക്ഷം, രോഗം നിയന്ത്രിക്കാൻ വ്യായാമം ചെയ്യാത്തവർ 71 ശതമാനം
140 രാജ്യങ്ങളിലെ 230 പ്രമേഹരോഗ സംഘടനകൾ അംഗങ്ങളായ ഇന്റർനാഷണൽ ഡയബറ്റിക് ഫെഡറേഷനും ലോകരോഗ്യ സംഘടനയും നേതൃത്വം നൽകുന്ന പ്രമേഹരോഗ ദിനാചരണം 1991 നവംബർ 14നാണ് ആരംഭിച്ചത്. ഒരോ വർഷവും പ്രതിപാദ്യ വിഷയം വ്യത്യസ്തമായിരിക്കും. ഈ വർഷത്തെ പ്രതിപാദ്യ വിഷയം 'പ്രമേഹവും ശാരീരിക സാമൂഹിക ക്ഷേമവും (Diabetes and wellbeing)' ആണ് (2024-2026). 2025 ലെ ഉപവിഷയമായിട്ട് 'പ്രമേഹരോഗികളുടെ ജോലി സ്ഥലത്തെ ക്ഷേമം' ആണ് തിരഞ്ഞെടുത്തിട്ടുള്ളത്.
ഇന്ത്യയിലെ പ്രമേഹ രോഗികളുടെ എണ്ണം ഏതാണ്ട് പത്ത് കോടിയാണ്. 10 ലക്ഷത്തോളം പ്രമേഹരോഗികൾ പ്രതിവർഷം മരണമടയുന്നു. ഐ സി എം ആർ ന്റെ നേതൃത്വത്തിൽ നടത്തിയ (2023) ഗവേഷണത്തിൽ (ICMR - INDIAB) കേരളത്തിൽ പ്രമേഹരോഗികൾ 23% വും പൂർവ്വ പ്രമേഹരോഗികൾ (Pre Diabetes) 18% ഉം പ്രഷർ രോഗികൾ, 44% വും കൊളസ്‌ട്രോൾ കൂടുതലുള്ളവർ, 50% വും ദുർമേദസ്സുള്ളവർ, 47% വും (നഗരങ്ങളിൽ), മടിയന്മാർ (വ്യായാമം ചെയ്യാത്തവർ) 71% വുമാണ്. ശരീര വ്യായാമം ചെയ്യാത്തവരുടെ റാങ്കിങ്ങിൽ ഇന്ത്യ പന്ത്രണ്ടാം സ്ഥാനത്താണ്. ദുർമേദസ്സ് ഇന്ത്യയിൽ കുട്ടികളിലും കൂടുതലായി വരുന്നുണ്ട്. 75% പ്രമേഹരോഗികളും അവികസിത, വികസ്വര (പ്രതിശീർഷ വരുമാനം കുറവുള്ള) രാജ്യങ്ങളിലാണ്. സാമ്പത്തിക ബാദ്ധ്യത മൂലമുള്ള ആരോഗ്യ സംവിധാനങ്ങളുടെ കുറവു കൊണ്ട് പല രാജ്യങ്ങളിലും പ്രമേഹ രോഗികൾക്കും സമീകൃത ആഹാരമോ, മരുന്നുകളോ, ചികിത്സയോ കിട്ടുന്നില്ല. ഇന്ത്യയിൽ 70% പ്രമേഹ രോഗികളും ജോലി ചെയ്യുന്നവരാണ്. 75% രോഗികൾക്കും മാനസിക പിരിമുറുക്കം ഉണ്ടാകുന്നു. പലരും രോഗസ്ഥിതിയെ ഉന്നത അധികാരികളിൽ നിന്നും മറച്ചു വയ്ക്കുന്നു.
1978ൽ ലോകരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ കസകിസ്ഥാനിലെ അൽമഅറ്റയിൽ വച്ച് നടന്ന സമ്മേളനത്തിൽ 'ഹെൽത്ത് ഫോർ ഓൾ 2000' (Health for All 2000) എന്ന ഒരു പ്രമേയം പാസ്സാക്കി. അൽമഅറ്റ ഡിക്ലറേഷൻ (Alma-Ata Declaration) എന്നാണ് ഇതിന്റെ പേര്. വിദ്യാഭ്യാസം, കിടപ്പിടം, ഭക്ഷണം എന്നത് പോലെ ആരോഗ്യവും (ശാരീരികവും മാനസികവും) ഒരു പൗരന്റെ മൗലികാവകാശമാണെന്നും ജാതി മത ഭേദമന്യേ എല്ലാവർക്കും ആരോഗ്യ സംരക്ഷണവും ചികിത്സകളും കൊടുക്കണമെന്നുമായിരുന്നു ഈ പ്രഖ്യാപനത്തിന്റെ ഉള്ളടക്കം. പാവപ്പെട്ട രോഗികൾക്കും അത്യാധുനിക ചികിത്സ കിട്ടുവാനും ആശുപത്രി സൗകര്യങ്ങൾ ലഭിക്കുവാനും ഉള്ള നിർദ്ദേശങ്ങളാണ് (ഇപ്പോഴും മുഴുവനായി നടപ്പിലാക്കുവാൻ സാധിക്കാത്ത) 'അൽമഅറ്റ' പ്രഖ്യാപനത്തിന്റെ ഉള്ളടക്കത്തിലുള്ളത്. എന്നാൽ കേരളത്തിലെ ഗവൺമെന്റ് ആശുപത്രികളിൽ വേണ്ടത്ര ഡോക്ടർമരോ, മരുന്നുകളോ, ലബോറട്ടറികളോ, നൂതന രോഗനിർണ്ണയ സജ്ജീകരണങ്ങളോ ഇല്ല. അത് മൂലം പാവപ്പെട്ടവർ പോലും പ്രൈവറ്റ് ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. പ്രാഥമികരോഗ്യ കേന്ദ്രങ്ങളെ പൊതുജനങ്ങൾക്ക് വിശ്വാസ്യമായി ആശ്രയിക്കുവാൻ സാധിക്കാവുന്ന രീതിയിൽ വിപുലപ്പെടുത്തിയാൽ, വികസിപ്പിച്ചാൽ, മാത്രമെ അൽമഅറ്റ പ്രഖ്യാപനം സാധൂകരിക്കുവാൻ സാദ്ധ്യതയുള്ളൂ. ആരോഗ്യത്തിന്റെ നിർവചനം തന്നെ ശാരീരിക മാനസിക സാമൂഹിക ക്ഷേമം എന്നാണല്ലോ.
ജീവിതം മുഴുവൻ രോഗികളായിരിക്കുന്ന ഈ നിർഭാഗ്യർക്ക് ശാരീരിക ആരോഗ്യവും വൈകാരിക, സമചിത്തതയുള്ള ജീവിതാവസ്ഥയും ഉയർന്ന സാമൂഹ്യ ക്ഷേമനിവാരവും കൊടുക്കുവാൻ 2025 ലെ പ്രമേഹ രോഗ ദിനത്തിൽ നമുക്കെല്ലാവർക്കും പ്രതിജ്ഞയെടുക്കാം.
Prof. Dr. K. P. Poulose Principal Consultant in General Medicine SUT Hospital, Pattom