50 ലക്ഷത്തിന്റെ ആഭരണങ്ങൾ കവർന്ന ഹരിയാന സംഘം പിടിയിൽ

Sunday 16 November 2025 2:37 AM IST

കോഴിക്കോട്: ചെന്നെെയിൽ ഹോട്ടൽ ബിസിനസുകാരനായ കോഴിക്കോട് കൊയിലാണ്ടി സ്വദേശി

അബ്ദുൾ നാസറിന്റെ പക്കൽ നിന്ന് 50 ലക്ഷത്തിന്റെ സ്വർണം, ഡയമണ്ട് ആഭരണങ്ങൾ കവർന്ന നാല് പേരെ റെയിൽവെ പൊലീസ് പിടികൂടി. ഹരിയാന സ്വദേശികളും അവിടുത്തെ കുപ്രസിദ്ധ മോഷണ സംഘമായ ഷാസി സംഘാംഗങ്ങളുമായ രാജേഷ്, മനോജ്, ദിൽബാദ്, ജിതേന്ദ്രൻ എന്നിവരെയാണ് കോഴിക്കോടിനും കൊയിലാണ്ടിക്കുമിടയിൽ ട്രെയിനിൽ വച്ച് ഇന്നലെ വെെകിട്ട് പിടികൂടിയത്. മുഴുവൻ ആഭരണങ്ങളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. കൊയിലാണ്ടി പന്തലായനി റോഡ് സെയ്ത് ഹൗസിൽ അബ്ദുൾ നാസർ, ഭാര്യ ഷെഹർബാനു എന്നിവർ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി വ്യാഴാഴ്ചയാണ് ചെന്നെെയിൽ നിന്ന് മംഗലാപുരത്തേക്കുള്ള ട്രെയിനിൽ യാത്ര തിരിച്ചത്. ഷൊർണൂരിൽ നിന്ന് നാലംഘസംഘത്തെ അബ്ദുൾനാസർ ശ്രദ്ധിച്ചിരുന്നു. കൊയിലാണ്ടി പ്ളാറ്റ്ഫോമിൽ ഇറങ്ങാൻ ഇരുവരും ശ്രമിക്കുന്നതിനിടയിലാണ് മോഷണം നടത്തിയത്. തുടർന്ന് കോഴിക്കോട് റെയിൽവേ പൊലീസിൽ പരാതി നൽകി. ആർ.പി.എഫ് ഐ.ജി അരുൾ ജ്യോതി, ഡിവിഷണൽ കമ്മിഷണർ നവീൻ പ്രശാന്ത്, ഷൊർണൂർ സി.ഐ പി.വി രാജു, മറ്റ് ഉദ്യോഗസ്ഥരായ മനോജ്കുമാർ യാദവ്, അബ്ബാസ്, വർഗീസ്, ജിബിൻ എ.ജെ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘാംഗങ്ങളെ പിടികൂടിയത്. കോടതി നടപടിക്രമത്തിന് ശേഷം ആഭരണങ്ങൾ ഉടമയ്ക്ക് നൽകും.