ഭക്ഷണം എടുത്തുവയ്ക്കാൻ വൈകി, മലപ്പുറത്ത് നവവധുവിന് ക്രൂരമർദ്ദനം, ജിം പരിശീലകനായ ഭർത്താവ് അറസ്റ്റിൽ
മലപ്പുറം: നവവധുവിനെ ഭർത്താവ് ക്രൂരമായി ഉപദ്രവിച്ച സംഭവത്തിന്റെ വിവരങ്ങൾ പുറത്ത്. മലപ്പുറം ആനമങ്ങാട് പരിയാപുരം പുത്തൻപീടിയേക്കൽ മുഹമ്മദ് ഷഹീനാണ് അറസ്റ്റിലായത്. ഭക്ഷണം എടുത്തുവയ്ക്കാൻ വൈകിയതിനെ തുടർന്നാണ് യുവാവ് ഭാര്യയെ മർദ്ദിച്ചത്. കഴിഞ്ഞ മാസം 27നായിരുന്നു കേസിനാസ്പദമായ സംഭവം. ഒരു മാസം മുൻപാണ് ഷഹീൻ പ്രണയിച്ച് യുവതിയെ വിവാഹം ചെയ്തത്.
ജിംനേഷ്യം പരിശീലകനായ ഷഹീൻ രാത്രി വീട്ടിലെത്തിയപ്പോൾ ഭക്ഷണം എടുത്തുവയ്ക്കാൻ താമസിച്ചെന്ന് പറഞ്ഞ് ഭാര്യയുടെ തല ചുമരിൽ ഇടിപ്പിച്ചെന്നാണ് പരാതി. ഇതേത്തുടർന്ന് യുവതി പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ആശുപത്രിയിൽ നിന്ന് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു. ഷഹീൻ വീട്ടിൽവച്ച് നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിട്ടുണ്ടെന്നും വിവാഹത്തിന് വീട്ടുകാർ നൽകിയ 15 പവനോളം സ്വർണാഭരണങ്ങൾ ഇയാൾ സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. യുവാവിനെ കോടതി റിമാൻഡ് ചെയ്തു.