വഴിയോര പൂക്കച്ചവടം പോലെ കോഴിക്കുഞ്ഞ് വ്യാപാരം തകൃതി
മുഹമ്മ: റോഡിലൂടെ സഞ്ചരിക്കുന്നവർ ആദ്യം കരുതും വഴിയോര പൂക്കച്ചവടമാണെന്ന്.
എന്നാൽ, അടുത്തെത്തുമ്പോൾ കേൾക്കുന്ന കുഞ്ഞുകരച്ചിൽ ശബ്ദം കട്ടിക്കടലാസ് വളപ്പിലെ
വർണാഭമായ കോഴിക്കുഞ്ഞുങ്ങളെ നമുക്ക് കാട്ടിത്തരും, വേണമെങ്കിൽ നൂറു രൂപയ്ക്ക് വാങ്ങുകയും ചെയ്യാം. കോയമ്പത്തൂരിലെ വലിയ ഹാച്ചറികളിൽ വിരിയിച്ചെടുക്കുന്ന കോഴിക്കുഞ്ഞുങ്ങളെ അവിടെ വച്ചുതന്നെ മനോഹരമായ വർണ്ണങ്ങൾ ചാർത്തിയാണ് കേരളത്തിൽ വിൽപ്പനയ്ക്ക് എത്തിക്കുന്നത്. ചുവപ്പും മഞ്ഞയും റോസും നീലയും മജന്തയും തവിട്ടും നിറത്തിലുള്ള ചേതോഹര വർണ്ണങ്ങളിലാണ് കോഴിക്കുഞ്ഞുങ്ങൾ റോഡരികിൽ തത്തിക്കളിക്കുന്നത്. ഓരോ കമ്പനികളും ഇത്തരത്തിൽ കോഴിക്കുഞ്ഞുങ്ങളെ ഉല്പാദിപ്പിച്ച് കേരളത്തിലും തുടർന്ന് ഇരുചക്ര വാഹനങ്ങളിൽ നാട്ടിൽപുറങ്ങളിലും വിൽപ്പനയ്ക്കായി എത്തിക്കുകയുമാണ് പതിവ്. എന്തായാലും കച്ചവടം തകൃതിയായി നടക്കുന്നുണ്ടെന്ന് കോയമ്പത്തൂർ സ്വദേശിയായ ശേഖർ പറയുന്നു.
നൂറുകൊടുത്താൽ
എട്ടുവരെ കിട്ടും
ആറ് എണ്ണത്തിന് നൂറു രൂപയാണ് വില. ഒന്നുസംസാരിച്ചാൽ ഏഴും എട്ടും കോഴിക്കുഞ്ഞുങ്ങളെവരെ കിട്ടും.ധാരാളം ആളുകൾ കോഴിക്കുഞ്ഞുങ്ങളെ പൂവ് വാങ്ങുന്നത് പോലെ കിറ്റിൽ വാങ്ങികൊണ്ടുപോകുന്നുണ്ട്. കളിപ്പാട്ടമെന്ന് കരുതി കുഞ്ഞുങ്ങളുടെ നിർബന്ധത്തിന് വാങ്ങിക്കൊണ്ടുപോകുന്നവരും കൂട്ടത്തിലുണ്ട്. തമിഴ്നാട്ടിൽ ഒന്നോ, രണ്ടോ രൂപ വിലയുള്ള മുട്ടകളാണ് ഇത്തരത്തിൽ വിരിയിച്ച് കേരളത്തിലെത്തിച്ച് ഇത്തരത്തിൽ ലാഭം കൊയ്യുന്നത്. നാലും ആറും ആഴ്ച പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളായതുകൊണ്ട് നല്ലൊരു ശതമാനവും ചത്തുപോകാനും സാദ്ധ്യതയുണ്ട്. മാത്രമല്ല, ഇത്തരം കോഴിക്കുഞ്ഞുങ്ങളിൽ അധികവും പൂവൻ കോഴികളാണ് ലഭിക്കുന്നത്.എന്തായാലും, ചായം പൂശിയ കോഴിക്കുഞ്ഞുങ്ങളുടെ കച്ചവടത്തിലൂടെ ലക്ഷങ്ങളാണ് തമിഴ് നാട് സ്വദേശി നേടുന്നത്.