ബീഹാറിൽ നിതീഷും 35 മന്ത്രിമാരും

Monday 17 November 2025 1:37 AM IST

ന്യൂഡൽഹി: ബീഹാറിൽ ജെ.ഡി.യു നേതാവ് നിതീഷ് കുമാർ മുഖ്യമന്ത്രിയായി തുടരും. സത്യപ്രതിജ്ഞ ബുധനാഴ്ചയോ വ്യാഴാഴ്ചയോ നടക്കും. ബി.ജെ.പിക്കും, ചിരാഗ് പാസ്വാന്റെ ലോക് ജൻശക്തിക്കും (എൽ.ജെ.പി) ഉപമുഖ്യമന്ത്രി സ്ഥാനം ലഭിച്ചേക്കും. മുഖ്യമന്ത്രിയായി നിതീഷിന്റെ 10-ാം ഊഴമാണിത്.

ബി.ജെ.പിക്ക് 16 മന്ത്രിസ്ഥാനം ലഭിച്ചേക്കും. ജെ.ഡി.യുവിന് 14ഉം. എൽ.ജെ.പിക്ക് മൂന്ന്,​ ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ), രാഷ്ട്രീയ ലോക് മോർച്ച പാർട്ടികൾക്ക് ഓരോ മന്ത്രിമാരുമുണ്ടാകും. നിതീഷും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും നടത്തിയ ചർച്ചയിലാണ് ഏകദേശ ധാരണയായത്.

 സത്യപ്രതിജ്ഞയ്‌ക്ക് മോദിയെത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗകര്യം കണക്കിലെടുത്താകും സത്യപ്രതിജ്ഞ തീയതി അന്തിമമാക്കുക. പാട്നയിലെ ഗാന്ധി മൈതാൻ വേദിയാകും. 17-ാം നിയമസഭയുടെ അവസാന കാബിനറ്റ് ഇന്നു ചേർന്ന ശേഷം നിതീഷ് കുമാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് രാജി സമർപ്പിക്കും. പുതിയ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിക്കും. 243 നിയമസഭാ മണ്ഡലങ്ങളിൽ 202 സീറ്റുകളാണ് എൻ.ഡി.എ നേടിയത്.