'ടിപി കേസ് കൊലപാതകമാണ്, പ്രതിക്ക് എങ്ങനെ പെട്ടെന്ന് ജാമ്യം നൽകും?'; സുപ്രീം കോടതി
ന്യൂഡൽഹി: ടിപി വധക്കേസ് കൊലപാതകമായതിനാൽ പ്രതികൾക്ക് എങ്ങനെ ജാമ്യം നൽകുമെന്ന് സുപ്രീം കോടതി. കേസുമായി ബന്ധപ്പെട്ട് വിചാരണക്കോടതിയുടെ രേഖകൾ കാണണമെന്നും കോടതി പറഞ്ഞു. സാക്ഷി മൊഴികൾ ഉൾപ്പെടെ കാണാതെ തീരുമാനമെടുക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഇടക്കാല ജാമ്യം നൽകണമെന്ന ആവശ്യവും സുപ്രീം കോടതി അംഗീകരിച്ചില്ല. കേസ് പരിഗണിക്കാനായി വീണ്ടും മാറ്റി.
ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ടിപി വധക്കേസിൽ പ്രതിയായ ജ്യോതിബാബുവാണ് ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചത്. കേസിൽ ചൂടേറിയ വാദപ്രതിവാദമാണ് നടന്നത്. ജാമ്യഹർജിയെ ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെകെ രമ എതിർത്തു. സംസ്ഥാന സർക്കാർ മറുപടി സമർപ്പിക്കാതെ ഒളിച്ച് കളിക്കുകയാണെന്ന് കെകെ രമയുടെ അഭിഭാഷകൻ സുപ്രീം കോടതിയിൽ വാദിച്ചു. സർക്കാർ എങ്ങനെ ഒളിച്ച് കളിക്കുന്നുവെന്ന് കെകെ രമയുടെ അഭിഭാഷകൻ വ്യക്തമാക്കണമെന്നും ഗ്യാലറിക്ക് വേണ്ടിയുള്ള ആരോപണങ്ങളാണ് കെകെ രമ ഉന്നയിക്കുന്നതെന്നും സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ വാദിച്ചു.
പ്രതികൾക്ക് അനുപാതരഹിതമായ ഇളവുകളാണ് ലഭിച്ചതെന്നും സംവിധാനങ്ങളുടെ വിശ്വാസ്യത നഷ്‌ടമാകുന്ന തരത്തിലുള്ള നടപടികളാണ് ഉണ്ടായതെന്നും സത്യവാംഗ്‌മൂലത്തിൽ കെകെ രമ പറഞ്ഞു. പ്രതികൾക്ക് ജാമ്യം നൽകുന്നത് അപകടകരവും മനോവീര്യം കെടുത്തുന്നതുമായ സന്ദേശം നൽകും. ജ്യോതിബാബുവിന് ജാമ്യം നൽകുന്നതിനെ എതിർത്താണ് രമ സുപ്രീം കോടതിയിൽ സത്യവാംഗ്‌മൂലം ഫയൽ ചെയ്‌തത്.