അശ്ലീല സന്ദേശമയച്ചെന്ന് തെറ്റിദ്ധരിച്ച് ഡോക്ടർക്ക് മർദനം, കോഴിക്കോട്ട് യുവതിയെ പിടികൂടിയതോടെ വൻട്വിസ്റ്റ്

Monday 17 November 2025 12:58 PM IST

കോഴിക്കോട്: ആളുമാറി കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറുടെ മുഖത്തടിച്ച യുവതി അറസ്റ്റിൽ. കുരുവട്ടൂർ സ്വദേശിനിയാണ് അറസ്റ്റിലായത്. അശ്ലീല സന്ദേശമയച്ചത് ഡോക്ടറാണെന്ന് തെറ്റിദ്ധരിച്ചാണ് യുവതി മർദ്ദിച്ചത്. ഡോക്ടറുടെ പേരിൽ യുവതിക്ക് സന്ദേശങ്ങളയച്ച പെരിങ്ങളം സ്വദേശി മുഹമ്മദ് നൗഷാദ് പിന്നീട് അറസ്റ്റിലായി.

ഇന്നലെ ആശുപത്രിയിലെ സർജറി ഒപിയിൽ ഡ്യൂട്ടിക്കിടെയാണ് യുവതി ഡോക്ടറുടെ മുഖത്തടിച്ചത്. നിരന്തരം യുവതിയുടെ വാട്സാപ്പിൽ അശ്ലീല സന്ദേശം അയക്കുകയും വിവാഹ വാഗ്ധാനം നൽകുകയും ചെയ്തെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ഡോക്ടറുടെ പരാതിയിലാണ് മെഡിക്കൽ കോളേജ് പ‌ൊലീസ് അന്വേഷണം ആരംഭിച്ചത്. സിസിടിവി ദൃശ്യങ്ങൾ, ഒ പി ചീട്ട് എന്നിവ പരിശോധിച്ചാണ് പൊലീസ് യുവതിയെ തിരിച്ചറിഞ്ഞത്.

കഴിഞ്ഞ ഏപ്രിലിൽ യുവതി പിതാവിന്റെ ചികിത്സയ്ക്കായി മെഡിക്കൽ കോളജിൽ എത്തിയിരുന്നു. ഇതേ വാർഡിൽ സുഹൃത്തിന്റെ കൂട്ടിരിപ്പുകാരനായിരുന്നു നൗഷാദും. പിന്നീട് നൗഷാദ്, യുവതിയുടെ ഫോൺ നമ്പർ ശേഖരിക്കുകയും പുതിയ സിം കാർഡ് എടുത്ത് യുവതിയുടെ പിതാവിനെ ചികിത്സിച്ച ഡോക്ടറുടെ പേരിൽ വാട്സാപ്പിലൂടെ സന്ദേശങ്ങൾ അയക്കുകയായിരുന്നു. യുവതിയിൽ നിന്ന് പ്രതി 49,000 രൂപ തട്ടിയെടുത്തിട്ടുണ്ട്. മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ ബൈജു കെ ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രണ്ടുപേരെയും പിടികൂടിയത്.