കനത്ത മഴയില്‍ വ്യാപക നാശനഷ്ടം; ബസിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് ആറ് മരണം

Monday 17 November 2025 10:40 PM IST

ഹനോയ്: വിയറ്റ്‌നാമില്‍ കനത്ത മഴയില്‍ വ്യാപകമായ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്. കനത്ത മഴയില്‍ ചുരത്തിലെ മണ്ണിടിഞ്ഞ് ബസിന് മുകളില്‍ വീണ് ആറ് പേര്‍ മരിക്കുകയും ചെയ്തു. 19 പേര്‍ക്ക് പരിക്കേറ്റു. ബസില്‍ ആകെ 32 പേരാണ് ഉണ്ടായിരുന്നത്. ബസിന് മുകളിലേക്ക് മണ്ണും വലിയ പാറകഷ്ണങ്ങളും പതിക്കുകയായിരുന്നു. പ്രാദേശികസമയം രാത്രി ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. അപകടമുണ്ടായതിനെ തുടര്‍ന്ന് ബസിനുള്ളില്‍ ഒരുപാട് നേരം യാത്രക്കാര്‍ കുടുങ്ങിക്കിടന്നു.

കനത്ത മഴയും മണ്ണിടിച്ചിലും കാരണം രക്ഷാപ്രവര്‍ത്തകര്‍ക്ക് അപകടസ്ഥലത്തേക്ക് എത്തിച്ചേരാന്‍ കഴിഞ്ഞില്ല. ഇത് മണിക്കൂറുകളോളം രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. രാത്രി ഏറെ വൈകിയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞത്. അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലായിരുന്നു. രക്ഷാപ്രവര്‍ത്തനം വൈകിയതാണ് ആറ് മനുഷ്യജീവനുകള്‍ നഷ്ടമാകാന്‍ കാരണമെന്ന് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹോ ചി മിന്‍ നഗരത്തില്‍ നിന്ന് സര്‍വീസ് നടത്തിവന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഡാ ലാറ്റില്‍ നിന്ന് തീരദേശ നഗരമായ നാ ട്രാങ്ങിലേക്ക് പോവുകയായിരുന്നു ബസ്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് മൃതദേഹങ്ങള്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. വിയറ്റ്‌നാമിലെ സെന്‍ട്രല്‍ ഹൈലാന്‍ഡ്സിലെ പ്രധാന റൂട്ടുകളില്‍ മഴ കാരണം നിരവധി മണ്ണിടിച്ചില്‍ ഉണ്ടായതായും നിരവധി കുന്നിന്‍ ചുരങ്ങളിലൂടെയുള്ള ഗതാഗതം നിര്‍ത്തിവെച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.