വാക്പോര്: ബംഗാൾ രാജ്ഭവനിൽ പരിശോധന
കൊൽക്കത്ത: എസ്.ഐ.ആറിനെ ചൊല്ലിയുള്ള വാക്പോരിൽ നാടകീയ നീക്കവുമായി പശ്ചിമബംഗാൾ ഗവർണർ സി.വി ആനന്ദബോസ്. രാജ്ഭവനിൽ അക്രമികളെ പാർപ്പിച്ചെന്ന തൃണമൂൽ കോൺഗ്രസ് എം.പി കല്യാൺ ബാനർജിയുടെ ആരോപണത്തിന് പിന്നാലെ ഗവർണറുടെ നേതൃത്ത്വത്തിൽ രാജ്ഭവൻ മുഴുവൻ വിവിധ സേനകളെ കൊണ്ട് പരിശോധിപ്പിച്ചു. എം.പി മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ഗവർണർ മുന്നറിയിപ്പ് നൽകി. നിർണായക നിയമസഭാ തിരഞ്ഞെടുപ്പടുക്കവേ എസ്.ഐ.ആറിനെ ചൊല്ലി ടി.എം.സി ഗവർണർ പോര് രൂക്ഷമാകുകയാണ്. എസ്.ഐ.ആർ നടപടികളോട് സഹകരിക്കണമെന്ന് പറഞ്ഞ ഗവർണറെ വിമർശിച്ചുകൊണ്ടാണ് കല്യാൺ ബാനർജി ആരോപണം ഉന്നയിച്ചത്. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെ കൊല്ലാൻ അക്രമികളെ ആയുധങ്ങളുമായി രാജ്ഭവനിൽ പാർപ്പിക്കുന്നുവെന്നായിരുന്നു ആരോപണം. പിന്നാലെയാണ് ഗവർണർ ആരോപണം തെറ്റാണെന്ന് തെളിയിക്കാൻ രാജ്ഭവൻ മുഴുവൻ അരിച്ചുപെറുക്കാൻ ഉത്തരവിട്ടത്. പൊലീസ്, സി.ആർ.പി.എഫ്, ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് തുടങ്ങിയവയെല്ലാം തെരച്ചിലിനെത്തി. ഒന്നും കണ്ടെത്തിയില്ലെന്നും, തെറ്റായ ആരോപണം ഉന്നയിച്ച എം.പി 24 മണിക്കൂറിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ഗവർണർ പറഞ്ഞു.