പഴയ വാഹനങ്ങൾ പരിപാലിക്കാൻ ഇനി ചെലവേറും, ഫിറ്റ്നസ് ഫീസ് പത്തിരട്ടി വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന ഫീസുകൾ നിലവിലുള്ളതിനേക്കാൾ പത്തിരട്ടി വരെ വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര മോട്ടോർ വാഹന വകുപ്പിന്റെ നിയമങ്ങളിൽ ഭേദഗതി വരുത്തിയണ് പുതിയ നടപടി. പുതുക്കിയ ഫീസ് ഘടന രാജ്യവ്യാപകമായി ബാധകമാണ്.
പുതിയ നിയമം അനുസരിച്ച്, ഉയർന്ന ഫിറ്റ്നസ് ഫീസുകൾക്കുള്ള കാലപഴക്കം 15 വർഷത്തിൽ നിന്ന് 10 വർഷമായി മാറ്റിയിട്ടുണ്ട്. വാഹനങ്ങളുടെ പഴക്കം അനുസരിച്ച് മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് ഫീസ് വർദ്ധിപ്പിക്കുന്നത്. 10–15 വർഷം, 15–20 വർഷം, 20 വർഷത്തിൽ കൂടുതലുള്ള വാഹനങ്ങൾ എന്നിങ്ങനെയാണ് തരംതിരിച്ചിട്ടുള്ളത്. വാഹനം ഉപയോഗിക്കുന്നതിന്റെ വർഷം കൂടുമ്പോൾ ഓരോ വിഭാഗത്തിനും ഉയർന്ന ഫീസാണ് ഇനി ഈടാക്കുക. ഹെവി കൊമേഴ്സ്യൽ വാഹനങ്ങൾക്കാണ് ഏറ്റവും വലിയ വർദ്ധനവ് വരുത്തിയിട്ടുള്ളത്. 20 വർഷത്തിലധികം പഴക്കമുള്ള വലിയ വാഹനങ്ങൾക്ക് ഫിറ്റ്‌നസ് ടെസ്റ്റിനായി 25,000 രൂപ നൽകേണ്ടിവരും. നേരത്തെ ഇത് 2,500 രൂപ ആയിരുന്നു. ഇതേ കാലപഴക്കമുളള മീഡിയം കൊമേഴ്‌സ്യൽ വാഹനങ്ങൾ 1,800 രൂപയ്ക്ക് പകരം 20,000 രൂപയും നൽകണം. 20 വർഷത്തിൽ കൂടുതലുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് ഇനി 15,000 രൂപയാണ് നൽകേണ്ടത്. മുച്ചക്ര വാഹനങ്ങൾക്ക് 7,000 രൂപയാണ് നിരക്ക്. 20 വർഷത്തിലധികം പഴക്കമുള്ള ടു - വീലറുകൾക്ക് 600 രൂപയിൽ നിന്ന് 2,000 രൂപയായി ഉയരുകയും ചെയ്തിട്ടുണ്ട്.
15 വർഷത്തിൽ താഴെയുള്ള വാഹനങ്ങൾക്കും ഉയർന്ന ഫീസ് ഈടാക്കും. ഫിറ്റ്‌നസ് ടെസ്റ്റുകൾക്കായി മോട്ടോർസൈക്കിളുകൾക്ക് 400 രൂപ നൽകണം. ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 600 രൂപയും മീഡിയം, ഹെവി കൊമേഴ്‌സ്യൽ വാഹനങ്ങൾക്ക് 1,000 രൂപയുമാണ് നൽകേണ്ടത്. റോഡുകളിൽ നിന്ന് പഴയതും സുരക്ഷിതവുമല്ലാത്ത വാഹനങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ പുതിയ നടപടി. പഴയ വാഹനങ്ങൾ കൂടുതൽ നിരക്കിൽ പരിപാലിക്കുന്നത് ചെലവേറിയ കാര്യമാണ്. ഇത് വാഹന ഉടമകളെ അവ ഉപേക്ഷിക്കാനോ പുതിയത് വാങ്ങാനോ നിർബന്ധിതരാക്കും എന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.