റെയിൽവേ ട്രാക്കിൽ മനുഷ്യന്റെ കാൽ കണ്ടെത്തി
ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ ട്രാക്കിൽ മനുഷ്യന്റെ കാൽ കണ്ടെത്തി. ഇന്നലെ രാവിലെ 10.30നാണ് രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലെ ട്രാക്കിൽ അറ്റ് കിടക്കുന്ന നിലയിൽ ഇടതുകാൽ കണ്ടത്. രണ്ടുദിവസത്തെ പഴക്കമുണ്ട്. എറണാകുളത്തുനിന്ന് ആലപ്പുഴയിലേക്കെത്തിയ മെമുട്രെയിൻ ട്രാക്കിൽ നിന്ന് യാർഡിലേക്ക് മാറ്റിയപ്പോഴാണ് മുട്ടിന് താഴെയുള്ള ഭാഗം ശുചീകരണത്തൊഴിലാളികൾ കണ്ടെത്തിയത്.
ട്രെയിനിന് മുന്നിൽ ആരെങ്കിലും ചാടിയപ്പോൾ കുടുങ്ങിയശേഷം ആലപ്പുഴയിലെത്തിയപ്പോൾ വീണതാകാമെന്നാണ് റെയിൽവേ പൊലീസിന്റെ പ്രാഥമിക നിഗമനം. റെയിൽവേ പൊലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹാവശിഷ്ടം ആലപ്പുഴ മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് മാറ്റി. എറണാകുളത്തുനിന്ന് ആലപ്പുഴയിലേക്ക് എത്തിയ മെമു വിവിധ സ്ഥലങ്ങളിൽ സർവീസ് നടത്തുന്നുണ്ട്. ആലപ്പുഴയിൽ നിന്ന് കൊല്ലം, കൊല്ലം-കോട്ടയം, കോട്ടയം-ഷെർണൂർ, ഷെർണൂർ-എറണാകുളം എന്നിങ്ങനെയാണ് സർവീസുള്ളത്. വിവിധ സ്റ്റേഷനുകളിൽ വിവരം കൈമാറി.