കാണാനില്ലെന്ന് ഭര്‍ത്താവിന്റെ പരാതി; 52കാരിയെ കണ്ടെത്തിയത് മറ്റൊരാള്‍ക്കൊപ്പം താമസിക്കവെ

Wednesday 19 November 2025 12:27 AM IST

കോന്നി: 2023 ല്‍ വെട്ടൂരില്‍ നിന്ന് കാണാതായ സ്ത്രീയെ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിലെ പ്രതിയോടൊപ്പം ഹൈദരാബാദില്‍ നിന്ന് മലയാലപ്പുഴ പൊലീസ് കണ്ടെത്തി. പൊലീസ് ഇന്‍സ്‌പെക്ടര്‍ ബി.എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. . വെട്ടൂര്‍ പുത്തന്‍വീട്ടില്‍ സരസ്വതിഅമ്മാള്‍ (52) നെയാണ് കണ്ടെത്തിയത്.

വെട്ടൂര്‍ ആയൂര്‍വേദ ആശുപത്രിയില്‍ പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോയതാണ്. ഭര്‍ത്താവായ ഗോപാലകൃഷ്ണന്റെ പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം. . പ്രമാടം സ്വദേശിയായ അബിത് ഭവനില്‍ അജയകുമാര്‍ (54) നോടാപ്പം സരസ്വതിഅമ്മാള്‍ ഹൈദരാബാദില്‍ താമസിക്കുകയായിരുന്നു.

പത്തനംതിട്ട ഗ്രീന്‍ ജോബ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിന്റെ ഉടമയായ അജയകുമാര്‍ വിദേശത്ത് ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് നൂറനാട് സ്വദേശിയില്‍ നിന്ന് 1,30,000 രൂപയും റാന്നി ഇടക്കുളം സ്വദേശിയില്‍ നിന്നും 1,10,000 രൂപയും കൈവശപ്പെടുത്തിയതിന് കേസെടുത്തിരുന്നു.

തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയി. സരസ്വതി അമ്മാളിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം കോഴഞ്ചേരി മഹിളാമന്ദിരത്തിലേക്ക് മാറ്റി. അജയകുമാറിനെ കോടതിയില്‍ ഹാജരാക്കി..അന്വേഷണസംഘത്തില്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അനൂപ്, അരുണ്‍,സജിന എന്നിവരും ഉണ്ടായിരുന്നു.