ഭാർഗവി നിലയമായി വീക്ഷണം നെയ്ത്ത് സംഘം
കെട്ടിടത്തെ തകർത്ത് വേരുറപ്പിച്ച് ആൽമരം
ആറ്റിങ്ങൽ: ആലംകോടിന്റെ ഊടും പാവും നെയ്ത വീക്ഷണം നെയ്ത്ത് സംഘത്തെ അധികൃതർ കൈയൊഴിഞ്ഞിട്ട് കാൽ നൂറ്റാണ്ട്. സംഘത്തിന്റെ വിശാലമായ കെട്ടിടങ്ങൾ കാടുകയറി നാശത്തിന്റെ വക്കിലാണ്. വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിച്ച നെയ്ത്ത് സംഘം 24 വർഷം മുൻപാണ് പ്രവർത്തനം നിലച്ചത്. കോടികൾ വിലമതിക്കുന്ന 70 സെന്റ് ഭൂമിയും കെട്ടിടങ്ങളുമാണിപ്പോൾ കാടുകയറി നശിക്കുന്നത്.
50 ലക്ഷത്തിന്റെ ബാദ്ധ്യതകളും,ചുവപ്പുനാടകളും,തൊഴിലാളികളെ കിട്ടാനില്ലാത്തതുമായിരുന്നു പ്രതിസന്ധിക്ക് കാരണം. പുനരുജ്ജീവന പാക്കേജ് അധികൃതർ തന്നെ അടച്ചുപൂട്ടിയതായി നാട്ടുകാർ പരാതിപ്പെടുന്നു.
ഇവിടെനിന്ന് തുണികൾ വാങ്ങിയ സർക്കാർ സ്ഥാപനമായ ഹാൻവീവ് യഥാസമയം പണം നൽകാതിരുന്നതാണ് സംഘത്തെ നഷ്ടത്തിലേക്കും അടച്ചുപൂട്ടലിലേക്കും എത്തിച്ചതെന്ന് മുൻ ജീവനക്കാർ പറയുന്നു.
2017 സെപ്തംബർ 25ന് സംഘത്തിൽ പ്രത്യേകയോഗം ചേർന്നു. ജില്ലാ സഹകരണബാങ്കിൽ നിന്ന് 22 വർഷം മുൻപെടുത്ത ആറ് ലക്ഷം രൂപയുടെ വായ്പ പലിശയുൾപ്പെടെ 36 ലക്ഷം രൂപയായി മാറിയതായി ബാങ്കധികൃതർ അറിയിച്ചു. ഓഡിറ്റ് ഫീസ്,ക്ഷേമനിധി,തൊഴിൽ നികുതി,വൈദ്യുതിചാർജ്ജ്,വെള്ളക്കരം,ഇ.പി.എഫ്,നഗരസഭയുടെ നികുതി എന്നിവയുടെ കുടിശികകളിന്മേലുള്ള ജപ്തിനടപടികളായിരുന്നു അന്ന് കണ്ടെത്തിയതിലെ പ്രധാന പ്രശ്നങ്ങൾ. ഇവ പരിഹരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല.
2020ൽ ലേല നടപടികളുണ്ടായപ്പോൾ അധികൃതർ ഇടപെട്ട് അത് താത്കാലികമായി നിറുത്തിവച്ചു. പഴയ തൊഴിലാളികളിൽ ബഹുഭൂരിപക്ഷം പേരും സംഘത്തിൽ വന്ന് ജോലിചെയ്യാൻ വിമുഖത അറിയിച്ചതോടെ പഴയരീതിയിൽ സംഘം പ്രവർത്തിപ്പിക്കാനുള്ള നീക്കം നടക്കില്ലെന്നുറപ്പായി.നെയ്ത്ത് പരിശീലനകേന്ദ്രമെന്ന ആശയം മുന്നോട്ടുവച്ചെങ്കിലും അതും നടപ്പായില്ല. സ്ഥലവും കെട്ടിടങ്ങളും ഏറ്റെടുത്ത് പുതുതലമുറയുടെ അഭിരുചികൾക്കിണങ്ങുന്ന പദ്ധതികൾ നടപ്പാക്കണമെന്ന ആവശ്യവും ഫലം കണ്ടില്ല.
സംഘത്തിന്റെ ഓഫീസ് കെട്ടിടത്തിന് മുകളിൽ കാടും മരങ്ങളും വളർന്നു.നെയ്ത്ത് ശാലയുടെ മുകളിൽ വളർന്നുനിൽക്കുന്ന ആൽമരം വേരിറങ്ങി കെട്ടിടം തകർച്ചയിൽ
പ്രവർത്തനം നിലയ്ക്കാൻ കാരണം - 50 ലക്ഷത്തിലധികം രൂപയുടെ ബാദ്ധ്യത
ഒരുകാലത്ത് ആറ്റിങ്ങലിന്റെ കൈത്തറി മഹിമ നാടിനെ അറിയിച്ചിരുന്ന സംഘമായിരുന്നു വീക്ഷണം കൈത്തറി. ആലംകോടിന് സമീപം പുളിമൂട് ജംഗ്ഷനിൽ ദേശീയപാതയിൽ നിന്ന് കഷ്ടിച്ച് അരക്കിലോമീറ്റർ ഉള്ളിലായാണ് നെയ്ത്ത്‌സംഘം സ്ഥിതിചെയ്യുന്നത്.
വ്യവസായവകുപ്പിന്റെ നിയന്ത്രണത്തിലുള്ളതായിരുന്നു ഈ സംഘം.110 തറികളും നൂറിലധികം സ്ത്രീത്തൊഴിലാളികളും സംഘത്തിലുണ്ടായിരുന്നു.