അൽ-ഫലാഹ് യൂണിവേഴ്സി‌റ്റിയിൽ നിന്നും 10 പേരെ കാണാനില്ല; ചെങ്കോട്ട സ്ഫോടനവുമായി ബന്ധമുള്ളവരെന്ന് സംശയം

Wednesday 19 November 2025 7:41 PM IST

ന്യൂഡൽഹി: അൽ-ഫലാഹ് യൂണിവേഴ്സി‌റ്റിയിൽ നിന്നും മൂന്ന് കാശ്മീരികൾ ഉൾപ്പെടെ 10ഓളം പേരെ കാണാതായതായി വിവരം. ഇവിടെ ജോലി ചെയ്യുന്നവരും പഠിക്കുന്നവരുമായ ആളുകളെയാണ് കാണാതായിരിക്കുന്നത്. ഇവരുടെ മൊബൈൽ ഫോണുകൾ നിലവിൽ പ്രവർത്തിക്കുന്നില്ലെന്നാണ് റിപ്പോർട്ട്

ഡൽഹി ചെങ്കോട്ട ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരിലേറെയും അൽ ഫലാഹ് സർവകലാശാലയുമായി ബന്ധമുള്ളവരാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ജമ്മു കാശ്മീർ, ഹരിയാന പോലീസ് സംയുക്തമായി നടത്തിയ ഓപ്പറേഷനു ശേഷമാണ് യൂണിവേഴ്സി‌റ്റിയിൽ നിന്നും 10 പേരെ കാണാനില്ലെന്ന് കണ്ടെത്തിയത്. ഇവർക്ക് ഡൽഹിയിലെ സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘം സംശയിക്കുന്നു.

പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ജെയ്‌ഷ്-ഇ-മുഹമ്മദ് ഇന്ത്യയ്‌ക്കെതിരെ ചാവേർ (ഫിദായീൻ) ആക്രമണം നടത്താൻ ഫണ്ട് കണ്ടെത്താൻ ശ്രമിച്ചിരുന്നതായി ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നു. സാഡാപേ എന്ന പാക് ആപ്പ് ഉൾപ്പെടെയുള്ള ഡിജിറ്റൽ മാർഗങ്ങൾ ഇതിനായി ഉപയോഗിച്ചിരുന്നെന്നും സ്ത്രീകൾ നയിക്കുന്ന ഒരു ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്നും വിവരമുണ്ട്.

ജെയ്ഷെയുടെ ഭാഗമായി ഇതിനകം തന്നെ ഒരു വനിതാ വിഭാഗം പ്രവർത്തിക്കുന്നുണ്ട്. ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാനിലെ ബഹവൽപൂരിലുണ്ടായിരുന്ന ജെയ്‌ഷെയുടെ ക്യാമ്പുകൾ ഇന്ത്യൻ സൈന്യം തകർത്തതിന് പിന്നാലെയാണ് വനിതാ വിഭാഗം സ്ഥാപിതമായത്. ഭീകര നേതാവ് മസൂദ് അസറിന്റെ സഹോദരി സാദിയയാണ് സംഘത്തിന്റെ നേതാവ്. ഇവർ നയിക്കുന്ന വനിതാ വിഭാഗത്തിന് ചെങ്കോട്ട സ്ഫോടനവുമായി ബന്ധമുണ്ടെന്നും അറസ്‌റ്റിലായ ഡോ. ഷാഹിന സംഘത്തിലെ അംഗമാണെന്നും റിപ്പോർട്ടുകളുണ്ട്.