എസ്ഐആറിന് സ്റ്റേയില്ല; ഹർജി ഇരുപത്തിയാറിന് വീണ്ടും പരിഗണിക്കും
ന്യൂഡൽഹി: കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് (എസ്ഐആർ) സ്റ്റേയില്ല. കുറച്ചുദിവസം കൂടി കാത്തിരിക്കൂവെന്ന് കോടതി നിർദേശിച്ചു. ഹർജി ഇരുപത്തിയാറിന് വീണ്ടും പരിഗണിക്കും. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസയച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരും വിവിധ രാഷ്ട്രീയ പാർട്ടികളുമാണ് കോടതിയെ സമീപിച്ചത്.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് എസ്ഐആർ തടയണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. വിഷയത്തിൽ ഇടപെടില്ലെന്ന് ഹൈക്കോടതി തീരുമാനിച്ചതിന് പിന്നാലെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.
എസ്ഐആറും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടപടികളും ഒരേ സംവിധാനം തന്നെ നടപ്പിലാക്കിയാൽ അത് ഭരണ സംവിധാനത്തെ ബാധിക്കുമെന്നും രണ്ടും ഒരേ സമയം നടപ്പിലാക്കാൻ കഴിയില്ലെന്നുമായിരുന്നു ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് നൽകിയ ഹർജിയിൽ പറയുന്നത്.