യുവതിയെ കൊണ്ടുവന്നത് ഭാര്യ വീട്ടിലില്ലാത്ത സമയത്ത്; ലൈംഗികബന്ധത്തിലേർപ്പെട്ടതിന് പിന്നാലെ തർക്കം, ഒടുവിൽ അരുംകൊല
കൊച്ചി: യുവതിയെ കൊന്ന് ചാക്കിലാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്നലെ രാത്രിയാണ് ഏറണാകുളം സൗത്തിൽ നിന്ന് കോന്തുരുത്തി സ്വദേശിയായ ജോർജ് ലൈംഗികത്തൊഴിലാളിയെ വീട്ടിലേക്ക് കൊണ്ടുവന്നത്. ജോർജിന്റെ ഭാര്യ, മകളുടെ വീട്ടിലായിരുന്നു. അവിടെ പിറന്നാളാഘോഷം ഉണ്ടായിരുന്നു. ഇതുകഴിഞ്ഞ് ഒറ്റയ്‌ക്ക് മടങ്ങിയെത്തിയ ജോർജ് ലൈംഗികത്തൊഴിലാളിയെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.
ഇരുവരും ലൈംഗികബന്ധത്തിലേർപ്പെടുകയും ചെയ്തു. ഇതിനുശേഷം പണത്തെച്ചൊല്ലി തമ്മിൽ തർക്കമായി. പ്രകോപിതനായ ജോർജ് മുറിയിലുണ്ടായിരുന്ന ഇരുമ്പ് കമ്പിയെടുത്ത് സ്ത്രീയെ തലയ്ക്കടിച്ചുകൊലപ്പെടുത്തുകയായിരുന്നു. ഇയാളുടെ വീട്ടിൽ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്നുണ്ടായിരുന്നു. അവർ വീട്ടിൽ നിന്ന് ശബ്ദം കേട്ടിരുന്നു. പൂച്ചയോ മറ്റോ ആയിരിക്കുമെന്ന് കരുതി പുറത്തിറങ്ങിയില്ല.
അരുംകൊല നടത്തിയ ശേഷം പുലർച്ചെ നാലരയോടെ ഇയാൾ ചാക്ക് അന്വേഷിച്ച് അയൽ വീടുകളിൽ പോയിരുന്നു. ഇയാൾ മദ്യലഹരിയിലായിരുന്നെന്നാണ് വിവരം. നായ ചത്തെന്നും അതിനെ മൂടാനാണെന്നുമായിരുന്നു പറഞ്ഞത്. ഒടുവിൽ സമീപത്തെ കടയിൽ നിന്നാണ് ചാക്ക് കിട്ടിയത്. മൃതദേഹം ചാക്കിലാക്കി ഉപേക്ഷിക്കാൻ പോകുന്നതിനിടെ ജോർജ് തളർന്നുവീഴുകയായിരുന്നു. രാവിലെ ഹരിതകർമസേനാംഗങ്ങളാണ് ചാക്കിൽ അർദ്ധനഗ്നയായ നിലയിൽ സ്ത്രീയുടെ മൃതദേഹവും സമീപത്ത് അബോധാവസ്ഥയിൽ കിടക്കുന്ന ജോർജിനെയും കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വീടിനുള്ളിൽ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. പൊലീസ് വിശദമായി ചോദ്യം ചെയ്‌തതോടെ പ്രതി കുറ്റം സമ്മതിച്ചു.