എസ്.ഐ.ആർ സമ്മർദ്ദം; ബീഹാറിലും തമിഴ്നാട്ടിലും ബി.എൽ.ഒമാർ ജീവനൊടുക്കി
ചെന്നൈ: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണവുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട ജോലി സമ്മർദ്ദം താങ്ങാനാകാതെ തമിഴ്നാട്ടിലും ബീഹാറിലുമായി രണ്ട് ബൂത്ത് ലെവൽ ഓഫിസർമാർ (ബി.എൽ.ഒ) ജീവനൊടുക്കി. കള്ളക്കുറിച്ചിയിൽ വില്ലേജ് അസിസ്റ്റന്റായ ജഖിത ബീഗം (37), ബംഗാളിലെ കൃഷ്ണനഗറിൽ റിങ്കു തരഫ്ദാർ (53) എന്നിവരാണ് ജീവനൊടുക്കിയത്. ജോലി സമ്മർദ്ദം താങ്ങാനാവാതെയാണ് ആത്മഹത്യയെന്ന് ഇരുവരുടെയും കുടുംബങ്ങൾ ആരോപിച്ചു. ജോലിക്ക് പോയിരുന്ന ജഖിത ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെത്തിയതിനുപിന്നാലെ തൂങ്ങി മരിക്കുകയായിരുന്നു. സമ്മർദ്ദമാണെന്ന് പറയുന്ന റിങ്കുവിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ബംഗാളിൽ ജോലി സമ്മർദ്ദം താങ്ങാൻ കഴിയാതെ 28 ബി.എൽ.ഒമാർ ആത്മഹത്യ ചെയ്‌തെന്നും നടപടികൾ നിറുത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മമതാ ബാനർജി തിരഞ്ഞെടുപ്പ് കമ്മിഷന് കത്തെഴുതിയിരുന്നു.