ബംഗളൂരു കവർച്ച: 5.76 കോടി രൂപ കണ്ടെത്തി, അറസ്റ്റ് മൂന്നായി
ബംഗളൂരു: എ.ടി.എമ്മിലേക്ക് കൊണ്ടുപോയ 7.11 കോടി രൂപ കൊള്ളയടിച്ച സംഭവത്തിൽ 5.76 കോടി രൂപ കണ്ടെത്തി പൊലീസ്. സംഭവത്തിൽ അറസ്റ്ര് മൂന്നായി.
60 മണിക്കൂർ നീണ്ടുനിന്ന പരിശ്രമത്തിനൊടുവിലാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്. കവർച്ച നടത്താനായി സംഘം ഉപയോഗിച്ച ടൊയോട്ട ഇന്നോവ കാർ പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു.
കവർച്ച നടന്ന് രണ്ടാം ദിനം ഗോവിന്ദരാജ നഗർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ അപ്പണ നായകും മലയാളിയായ എ.ടി.എം വാനിന്റെ കമ്പനി സി.എം.എസ് ഇൻഫോ സിസ്റ്റം ലിമിറ്റഡിലെ മുൻ ജീവനക്കാരനും അറസ്റ്റിലായിരുന്നു. ഇയാൾ അടുത്തിടെയാണ് ജോലി രാജിവച്ചത്. ഇരുവരും തമ്മിൽ ആറു മാസമായി പരിചയമുണ്ടെന്നും ഏറെ നാളായി ആസൂത്രണം ചെയ്താണ് കവർച്ച നടത്തിയതെന്നും പൊലീസ് അറിയിച്ചു. മോഷ്ടിച്ച പണം കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. കവർച്ച നടന്ന സ്ഥലത്തെ മൊബൈൽ ടവറിനുകീഴിലെ മൊബൈൽ നമ്പറുകൾ പരിശോധിച്ചപ്പോഴാണ് കോൺസ്റ്റബിളും മുൻ ജീവനക്കാരനും തമ്മിലുള്ള ബന്ധം അന്വേഷണ ഉദ്യോഗസ്ഥർക്ക് വ്യക്തമായത്. കവർച്ചാസമയം ഇരുവരും തുടർച്ചയായി വിളിച്ചിരുന്നതായി കണ്ടെത്തി. തുടർന്നുള്ള ദിവസങ്ങളിലും ഇവർ ഫോണിൽ സംസാരിച്ചു. കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ 19ന് ഉച്ചയ്ക്കാണ് സംഭവം. ജയനഗർ അശോക പില്ലറിനുസമീപം കാറിലെത്തിയ സംഘം പണവുമായിയെത്തിയ വാഹനം തടഞ്ഞുനിറുത്തി. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്നും രേഖകളും പണവും പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് ഗൺമാനെയും ജീവനക്കാരെയും പണമടങ്ങിയ പെട്ടികളുമായി കാറിൽ കയറ്റി.വഴിയിൽ ജീവനക്കാരെ ഇറക്കിവിട്ട് പണവുമായി മുങ്ങുകയായിരുന്നു.