അച്ചടക്ക നടപടി: മജിസ്ട്രേട്ട് ഹർജിയുമായി സുപ്രീംകോടതിയിൽ
Sunday 23 November 2025 3:56 AM IST
ന്യൂഡൽഹി: 1900ൽപ്പരം പെറ്റി കേസുകൾ എഴുതിതള്ളിയതിന് കേരള ഹൈക്കോടതിയുടെ അച്ചടക്ക നടപടി നേരിട്ട മജിസ്ട്രേട്ട് എ.എസ്. സോണി സുപ്രീംകോടതിയെ സമീപിച്ചു. 2016ൽ കൊല്ലം ജുഡിഷ്യൽ ഫസ്റ്ര് ക്ലാസ് മജിസ്ട്രേട്ട് ആയിരിക്കെ ട്രാഫിക് കുറ്റങ്ങൾ അടക്കം ചുമത്തിയ കേസുകൾ എഴുതിതള്ളിയതിന് ഹൈക്കോടതി രണ്ട് ഇൻക്രിമെന്റുകൾ തടഞ്ഞുവച്ചു. കെട്ടികിടക്കുന്ന കേസുകളുടെ എണ്ണം കുറയ്‌ക്കുന്നതിന്റെ ഭാഗമായി നല്ല ഉദ്ദ്യേശത്തോടെ ചെയ്‌ത നടപടിയാണെന്നാണ് മജിസ്ട്രേട്ടിന്റെ വാദം. അച്ചടക്ക നടപടി തന്റെ സീനിയോറിറ്റിയെയും സ്ഥാനക്കയറ്റത്തെയും ബാധിച്ചുവെന്നും അറിയിച്ചു. ഹർജിയിൽ ഹൈക്കോടതി രജിസ്ട്രാർ, സംസ്ഥാന സർക്കാർ തുടങ്ങിയ എതിർകക്ഷികൾക്കെതിരെ നോട്ടീസ് അയക്കാൻ ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. നാലാഴ്ചയ്‌ക്കു ശേഷം വീണ്ടും പരിഗണിക്കും.