ഓരോ ശ്വാസവും ക്യാന്‍സറിലേക്ക് അടുപ്പിക്കുന്നു, കുട്ടികള്‍ ജനിക്കുന്നത് പോലും ഈ അവസ്ഥയില്‍

Sunday 23 November 2025 9:08 PM IST

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിരവധിപേരുടെ ജീവനെടുക്കുന്ന മാരക രോഗമാണ് ക്യാന്‍സര്‍. മോശം ജീവിതശൈലിയും അതുപോലെ തന്നെ ലഹരിയുടെ വ്യാപക ഉപയോഗവുമാണ് പ്രധാന വില്ലന്‍മാര്‍. മലനീകരിക്കപ്പെട്ട വായുവാണ് മറ്റൊരു പ്രധാന പ്രശ്‌നം. ഇന്ത്യയില്‍ ഇക്കാര്യത്തില്‍ മുന്നിലുള്ളത് രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയാണ്. മോശം വായുനിലവാരത്തെത്തുടര്‍ന്ന് പ്രതിഷേധത്തിലേക്ക് പോകുകയാണ് ഡല്‍ഹി നിവാസികള്‍. ഇതിന്റെ ഭാഗമായി കൂട്ടത്തോടെ തെരുവലിറങ്ങുകയും ചെയ്തു ജനങ്ങള്‍.

നഗരത്തെ ശാരീരികവും വൈകാരികവുമായ തളര്‍ച്ചയിലേക്ക് തള്ളിവിട്ട ഒരു പ്രതിസന്ധിയെ അധികാരികള്‍ അവഗണിക്കുകയാണെന്ന് ജന്തര്‍ മന്തര്‍ ഒബ്‌സര്‍വേറ്ററിയില്‍ ഒത്തുകൂടിയ പ്രതിഷേധക്കാര്‍ അഭിപ്രായപ്പെടുന്നു. അപകടകരമായ വായുനിലവാരം കാരണം പ്രായമായവരും കൊച്ചുകുട്ടികളും വരെ ബുദ്ധിമുട്ടുകയാണെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ഓക്‌സിജന്‍ മാസ്‌കുകള്‍ ധരിച്ച് സിലിണ്ടറുകള്‍ ചുമന്ന് ശ്വസിക്കാനുള്ള തങ്ങളുടെ അവകാശം സംരക്ഷിക്കണം എന്ന ആവശ്യം പ്രതീകാത്മകമായി ഉയര്‍ത്തുകയും ചെയ്തു പ്രതിഷേധക്കാര്‍.

ഡല്‍ഹിയിലെ ഈ പ്രശ്‌നത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. കാര്യങ്ങള്‍ ഇപ്പോള്‍ ഏറ്റവും മോശം സ്ഥിതിയിലാണുള്ളതെന്നും പ്രതിഷേധക്കാര്‍ പറയുന്നു. വായുമലിനീകരണം എന്ന വിഷയത്തില്‍ പ്രതിഷേധിച്ച് മടുത്തുവെന്നും വര്‍ഷങ്ങളായുള്ള ആവശ്യം അംഗീകരിക്കാന്‍ പോലും തയ്യാറാകാത്തവരുടെ മുന്നില്‍ പ്രതിഷേധിച്ചിട്ട് കാര്യമില്ലെന്ന് പറഞ്ഞു വിട്ടുനില്‍ക്കുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്.

മലിനീകരണത്തിന്റെ ആരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ച് ഡോക്ടര്‍മാര്‍ അടക്കം ആശങ്ക ഉയര്‍ത്തുന്നുണ്ട്. പരിസ്ഥിതി മലിനീകരണം ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കുമെന്ന് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ പള്‍മനറി മെഡിസിന്‍ മേധാവി ഡോക്ടര്‍ അനന്ത് മോഹന്‍ പറഞ്ഞു. ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് വലിയ ആശങ്കയാണ് ഉള്ളത്. ഡല്‍ഹിയിലെ ജീവിതം നിങ്ങളുടെ ആയുസ് കുറയ്ക്കും. കുട്ടികള്‍ ജനിക്കുന്നത് പോലും പുകവലിക്കുന്ന ആളുകളുടേതിന് സമാനമായ ശ്വാസകോശവുമായിട്ടാണെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.