ഡിസംബർ മുതൽ രൂപം പാടേ മാറും,​ ആധാറിൽ ഫോട്ടോയും QR കോഡും മാത്രം

Tuesday 25 November 2025 12:00 AM IST

വ്യക്തി വിവരങ്ങൾ മറയ്ക്കും

തിരുവനന്തപുരം: ആധാർ കാർഡിൽ ഫോട്ടോയും ക്യു.ആർ കോഡും മാത്രം. പേരും വിലാസവുമടക്കമുള്ള വ്യക്തിഗത വിവരങ്ങളും 12 അക്ക ആധാർ നമ്പറും ഒഴിവാക്കും. ഈ വിവരങ്ങൾ ആവശ്യക്കാർക്ക് മാത്രം കാണാവുന്ന തരത്തിൽ ക്യൂ.ആർ കോഡിൽ സുരക്ഷിതമാക്കും. ഉപയോഗം ഡിജിറ്റലായി മാത്രം. ഡിസംബർ ഒന്നുമുതൽ പുതിയ കാ‌ർഡിനുള്ള നടപടിക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിട്ടി ഒഫ് ഇന്ത്യ തുടക്കം കുറിക്കും.

പുതിയ കാർഡ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള മൊബൈൽ ആപ്പും അന്ന് നിലവിൽവരും. അതിലൂടെ പുതിയ കാർഡ് എടുക്കാം. ഇതിനു വേണ്ടത്ര സമയം അനുവദിച്ച ശേഷമാകും നിർബന്ധമാക്കുക. മാർഗനിർദ്ദേശങ്ങൾ പിന്നീട് പുറപ്പെടുവിക്കും. സമ്പൂർണമായി പുതിയ സംവിധാനം വരുന്നതുവരെ നിലവിലെ കാർഡ് ഉപയോഗിക്കാം. അതിനുശേഷം അസാധുവാക്കും. ആധാർ വ്യാജമായി നിർമ്മിക്കുന്നതും തട്ടിപ്പ് തടയുന്നതിനും ലക്ഷ്യമിട്ടാണ് മാറ്റം.

പുതിയ കാർഡിന്റെ ഫോട്ടോകോപ്പിയും അനുവദിക്കില്ല. അപേക്ഷകളിലും മറ്റും കാർഡ് നമ്പർ രേഖപ്പെടുത്താം. എന്നാൽ,​ ക്യു.ആർ കോഡ് സ്കാൻ ചെയ്തുമാത്രമേ വ്യക്തിയുടെ വിവരങ്ങൾ അറിയാനാകൂ. ഏത് വിവരമാണ് വെളിപ്പെടുത്തേണ്ടത് അതുമാത്രം നൽകാനുമാകും. പേര്, ഫോട്ടോ എന്നിവ മാത്രമേ ആവശ്യമുള്ളൂവെങ്കിൽ അതുമാത്രം നൽകി മറ്റു വിവരങ്ങൾ മറച്ചുവയ്ക്കാം. ആധാർ ഉപയോഗം ട്രാക്ക് ചെയ്യാനും ആപ്പിൽ സൗകര്യമുണ്ടാകും.

ഡൗൺലോഡ് ചെയ്യാം

1.ഡിസംബർ ഒന്നുമുതൽ ആൻഡ്രോയ്ഡ് ഫോണിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും, ഐ ഫോണിൽ ആപ്പിൾ സ്റ്റോറിൽ നിന്നും 'Aadhaar' എന്ന് ടൈപ്പുചെയ്ത് ആപ്പ് ഡൗൺലോഡ് ചെയ്യാം. തുടർന്ന് ആധാർ നമ്പർ നൽകണം

2.ലിങ്ക് ചെയ്ത മൈബൈലിൽ വരുന്ന ഒ.ടി.പിയിലൂടെ വിവരങ്ങൾ വെരിഫൈ ചെയ്യാം. മുഖത്തിന്റെ ചിത്രം സ്‌കാൻ ചെയ്ത് ആധികാരികത ഉറപ്പാക്കണം. ആറക്ക പിൻ നൽകുന്നതോടെ ആധാർ ഉപയോഗിച്ച് തുടങ്ങാം. മറ്റാർക്കും സ്ക്രീൻ ഷോട്ട് എടുക്കാനോ, പ്രിന്റ് ചെയ്യാനോ കഴിയില്ല.

ഒരു ഫോൺ നമ്പറിൽ 5 പേർ വരെ

ഒരു മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്യുന്ന ആപ്പിലൂടെ കുടുംബത്തിലെ അഞ്ചുപേരുടെ ആധാർ കൈകാര്യം ചെയ്യാം. അതിനായി എല്ലാ കാർഡും ഒരേ ഫോൺ നമ്പറിൽ രജിസ്റ്റർ ചെയ്യണം. അങ്ങനെ കുടുംബത്തിൽ സ്മാർട്ട് ഫോൺ ഇല്ലാത്തവർക്കും ആധാർ ഉപയോഗിക്കാനാവും.