നിക്ഷേപത്തട്ടിപ്പ് : സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ മാനേജർ അറസ്റ്റിൽ
അടൂർ: നിക്ഷേപം സ്വീകരിച്ച ശേഷം പണം തിരികെ നൽകാത്ത സംഭവത്തിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ മാനേജർ അറസ്റ്റിൽ. പന്തളം പടിഞ്ഞാറേ പൂക്കൈതയിൽ സരിത(34)നെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അടൂർ സ്വദേശികളായ പൊന്നമ്മ ഡാനിയേൽ, ഭർത്താവ് ഡാനിയേൽ ഉമ്മൻ എന്നിവരുടെ പരാതിയിലാണ് അറസ്റ്റ്. അടൂർ സൗത്ത് കേരള ജനറൽ ഫിനാൻസ് എന്ന സ്ഥാപനമാണ് പലപ്പോഴായി ഇവരുടെ കൈയ്യിൽ നിന്ന് 2012 മുതൽ 1.17 കോടി രൂപ നിക്ഷേപം സ്വീകരിച്ചത്. പിന്നീട് പണം തിരികെ ചോദിച്ചെങ്കിലും നൽകിയില്ല. ഇതോടെ പൊന്നമ്മ ഡാനിയേലും ഡാനിയേൽ ഉമ്മനും അടൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. അടൂർ എസ്എച്ച്ഒ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. സ്ഥാപനത്തിന്റെ നടത്തിപ്പുകാരിയായ ഒന്നാം പ്രതി ഒളിവിലാണ്. അടൂർ സൗത്ത് കേരള ജനറൽ ഫിനാൻസ് സ്ഥാപനത്തിനെതിരെ ഒട്ടേറെ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും. രണ്ടും മൂന്നും പ്രതികൾ വിദേശത്തുമാണെന്നും പൊലീസ് പറഞ്ഞു.