രാമക്ഷേത്രത്തിൽ ഇന്ന് ധ്വജാരോഹണം; മോദി കൊടി ഉയർത്തും
ന്യൂഡൽഹി: നിർമ്മാണം പൂർത്തിയായ അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ഇന്ന് ധ്വജാരോഹണം. ഉച്ചയ്‌ക്ക് 12ന് അഭിജിത് മുഹൂർത്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്ര ശ്രീകോവിലിന്റെ 191 അടി ഉയരമുള്ള ഗോപുരത്തിൽ കൊടി ഉയർത്തും. ഇതോടെ,നാളെ മുതൽ ക്ഷേത്രം തുറന്നു കൊടുക്കും. ഓം അടയാളപ്പെടുത്തിയ,പ്രകാശം പരത്തുന്ന സൂര്യനെയും,കോവിദാര വൃക്ഷത്തിന്റെ (ബട്ടർഫ്ലൈ ട്രീ) ചിത്രവും വരച്ചു ചേർത്ത പതാകയാണ് മോദി ഉയർത്തുന്നത്.
ശ്രീരാമന്റെ പ്രഭയും വീര്യവും,രാമരാജ്യത്തിന്റെ ആദർശങ്ങളും പ്രതിഫലിപ്പിക്കുന്നതാണ് പതാകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. രാവിലെ 10ന് മോദി രാമക്ഷേത്ര മേഖലയിലെത്തും. നിർമ്മാണം പൂർത്തിയാക്കിയ സപ്‌ത മന്ദിരങ്ങൾ (ഏഴ് ഉപദേവതാ ക്ഷേത്രങ്ങൾ) ആദ്യം സന്ദർശിക്കും. മഹർഷിമാരായ വസിഷ്‌ഠൻ,വിശ്വാമിത്രൻ,അഗസ്‌ത്യൻ,വാൽമീകി,ദേവി അഹല്യ,നിഷാദ് രാജ് ഗുഹ,മാതാ ശബരി എന്നീ ഉപദേവതാ ക്ഷേത്രങ്ങളിൽ പ്രാർത്ഥിച്ച ശേഷം ശേഷാവ്താർ മന്ദിറിൽ തൊഴും. 11 മണിയോടെ മാതാ അന്നപൂർണ ക്ഷേത്രത്തിലെത്തിയ ശേഷം രാമ ദർബാർ ഗർഭഗൃഹത്തിലെത്തി പൂജയിൽ സംബന്ധിക്കും. അതിനു ശേഷമാണ് ശ്രീരാമ സന്നിധിയിലെത്തുന്നത്. അവിടെ ശ്രീകോവിലിനുള്ളിൽ പ്രാർത്ഥിക്കും. ഉച്ച 12 മണിയോടെ ധ്വജാരോഹണം. ക്ഷേത്ര നിർമ്മാണം പൂർത്തിയായതിന്റെ അടയാളമാണിത്. അതിനു ശേഷം ഭക്തരെ അഭിസംബോധന ചെയ്യും. ഇന്നത്തെ ചടങ്ങിന്റെ പശ്ചാത്തലത്തിൽ വൻ സുരക്ഷാ സന്നാഹമാണ് ഏർപ്പെടുത്തി. ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ,മുഖ്യമന്ത്രി യോഗി ആദിത്യനാഥ്,ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് തുടങ്ങിയവർ ധ്വജാരോഹണചടങ്ങിൽ പങ്കെടുക്കും.
പുണ്യദിനത്തിൽ
പുണ്യമെന്ന് വിശ്വസിക്കപ്പെടുന്ന ശുക്ല പക്ഷത്തിലെ പഞ്ചമി ദിനത്തിലാണ് ധ്വജാരോഹണം. രാമന്റെയും സീതയുടെയും വിവാഹദിനമായി വിശ്വസിക്കുന്ന വിവാഹ പഞ്ചമി ദിനവും ഇന്നാണ്. 17ാം നൂറ്രാണ്ടിൽ അയോദ്ധ്യയിൽ 48 ദിവസം തപസിരുന്ന,9ാം സിഖ് ഗുരു തേജ് ബഹാദൂറിന്റെ രക്തസാക്ഷിത്വ ദിനവുമാണ് ഇന്ന്.
10 അടി ഉയരം,
20 അടി നീളം
വലത് കോണുള്ള,10 അടി ഉയരവും 20 അടി നീളവുമുള്ള ത്രികോണാകൃതിയിലെ പതാകയാണ് അഹമ്മദാബാദിൽ തയ്യാറാക്കിയത്. കാറ്റിനെയും മഴയെയും ചൂടിനെയും പ്രതിരോധിക്കും. പരമ്പാഗത ഉത്തരേന്ത്യൻ നാഗര വാസ്‌തുവിദ്യാ ശൈലിയിൽ നിർമ്മിച്ച ഗോപുരത്തിന് (ശിഖർ) മുകളിലാണ് പതാക ഉയരുക. 100 ടണ്ണിലേറെ പൂക്കൾ ഉപയോഗിച്ച് ക്ഷേത്രമേഖലയാകെ അലങ്കരിച്ചു.