12 വർഷമായി കിടപ്പിൽ മകന് ദയാവധം അനുവദിക്കണം എന്ന ഹർജിയിൽ ഇടപെടൽ
Thursday 27 November 2025 2:12 AM IST
ന്യൂഡൽഹി: നാലാം നിലയിൽ നിന്ന് വീണതിന്റെ ഫലമായി 12 വർഷമായി കിടപ്പിലായ മകന് ദയാവധം അനുവദിക്കണമെന്ന പിതാവിന്റെ ഹർജിയിൽ ഇടപെട്ട് സുപ്രീംകോടതി. മെഡിക്കൽ ബോർഡ് രൂപീകരിച്ച് യുവാവിന്റെ ആരോഗ്യനില പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നോയിഡയിലെ ജില്ലാ ആശുപത്രിക്ക് നിർദ്ദേശം നൽകി. ഡൽഹി സ്വദേശിയായ 32കാരനായ ഹരീഷ് റാണയുടെ പിതാവാണ് കോടതിയെ സമീപിച്ചത്. 2013ലാണ് സംഭവം.
പഞ്ചാബ് സർവകലാശാലയിൽ വിദ്യാർത്ഥിയായിരുന്ന ഹരീഷ് പേയിംഗ് ഗസ്റ്റ് ഹൗസിന്റെ നാലാം നിലയിൽ നിന്ന് വീഴുകയായിരുന്നു.
തലയ്‌ക്ക് ഗുരുതര ക്ഷതമുണ്ടായി. അന്നുമുതൽ കിടക്കയിലാണ്. ശരീരത്തിൽ വ്രണങ്ങൾ രൂപപ്പെട്ടിരിക്കുന്നു. വൃദ്ധരായ മാതാപിതാക്കൾക്ക് എല്ലാ പ്രതീക്ഷയും നഷ്‌ടപ്പെട്ടതായും അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.