ഗ്രാമങ്ങളിൽ ഇനി തേൻകാലം

Friday 28 November 2025 1:58 AM IST

കിളിമാനൂർ: ഗ്രാമങ്ങളിൽ തേനീച്ചക്കൂടുകൾ ഉയരാൻ തുടങ്ങി. ഹോർട്ടി കോർപ്പിന്റെയും കൃഷി ഭവന്റെയും നേതൃത്വത്തിൽ തേൻകൃഷി പ്രോത്സാഹിപ്പിച്ചതോടെയാണ് ഗ്രാമങ്ങളിൽ തേനീച്ച കൂടുകൾ പദ്ധതിക്ക് തുടക്കമായത്. നല്ലൊരു വരുമാനം കൂടിയായതോടെ കൂടുതൽ ആളുകൾ തേൻകൃഷിയിലേക്ക് തിരിയാനും തുടങ്ങി. ഇപ്പോൾ കൂടുകൂട്ടിയാൽ ജനുവരി മുതൽ മാർച്ച് മാസം വരെ തേൻകാലം. മികച്ച പരിശീലനം ലഭിച്ചാൽ നല്ലൊരു തേനീച്ച കർഷകനാകാമെന്ന് കർഷകർ തന്നെ പറയുന്നു. തേനീച്ച കർഷകർക്കായി നിരവധി പദ്ധതികളാണ് പഞ്ചായത്ത് തലത്തിൽ നടപ്പിലാക്കുന്നത്.

പദ്ധതികൾ

സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ പദ്ധതി പ്രകാരം ഹോർട്ടിക്കോർപ്പ് മുഖേന തേനിച്ചകൃഷി ചെയ്യാൻ താത്പര്യമുള്ള കർഷകരെ കണ്ടെത്തി പരിശീലനം നൽകുന്നു. തുടർന്ന് കൃഷി ചെയ്യാൻ കൂട്, തേൻ എടുക്കാനുള്ള എക്സ്ട്രാറ്റർ, സ്‌മോക്കർ, നൈഫ് തുടങ്ങിയവയും നൽകുന്നു.

തോട്ടങ്ങളിൽ തേനീച്ച മൂളും

ക്ഷാമകാലം, വളർച്ചാകാലഘട്ടം, ഹണി സീസൺ എന്നിങ്ങനെ മൂന്ന് ഘട്ടമാണ് തേനീച്ച കൃഷിക്കുള്ളത്. ക്ഷാമകാലത്ത് പൂവും പൂമ്പൊടിയും കിട്ടാത്തതുകൊണ്ട് ആ കാലത്ത് പഞ്ചാസാര പാനി തേനിച്ചക്കൂട്ടിൽ എത്തിക്കണം.തേൻ കൂടാതെ മറ്റ് തേൻ ഉത്പന്നങ്ങളും കർഷകർ തയ്യാറാക്കുന്നു. മറ്റു ഉത്പന്നങ്ങൾ: ഹണി കോള, ഹണി കോംബ്,വെളുത്തുള്ളി തേനിലിട്ടത്, ഇഞ്ചി തേനിലിട്ടത്, ഈന്തപ്പഴം, മെഴുകു ഉപയോഗിച്ചുള്ള കോസ്മെറ്റിക് ഉത്പന്നങ്ങൾ തുടങ്ങിയവയാണ് തേനീച്ച കർഷകർ കൃഷിഭവൻ തലത്തിലെ ആഴ്ചച്ചന്തകൾ, ഇക്കോഷോപ്പ് എന്നിവ വഴി വിറ്റഴിക്കുന്നത്.

 തേൻ വില : 400 - 450 - കിളിമാനൂർ

 ബ്ലോക്ക് പരിധിയിൽ 250ഓളം തേനീച്ച കർഷകരുണ്ട്

തേനീച്ചയ്ക്കും ശത്രുക്കൾ: മഴ, അടപ്പുഴു, ഉറുമ്പ് എന്നിവ ശത്രുക്കളാണ്.