സൈഡ് നൽകിയില്ല, രണ്ട് കാറുകൾ കുറുകെയിട്ട് സ്വകാര്യ ബസിന്റെ ചില്ല് തകർത്തു

Saturday 29 November 2025 1:08 AM IST

പറവൂർ: സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യാത്രക്കാരുള്ള സ്വകാര്യ ബസിന് നേരെ അക്രമണം. ബസിന്റെ മുൻഭാഗത്തെ ചില്ല് കല്ലെറിഞ്ഞ് തകർത്തു. കല്ലേറിൽ കണ്ടക്ടർ കെ.എ. അജയകുമാറിന് പരിക്കേറ്രു. പറവൂർ -വൈറ്റില റൂട്ടിൽ സർവീസ് നടത്തുന്ന ഇൻഫന്റ് ജീസസ് എന്ന ബസിന് നേരെ ഇന്നലെ രാവിലെ 11.45ന് ദേശീയപാത 66ൽ വരാപ്പുഴയ്ക്കടുത്ത് ഷാപ്പുപടി ബസ് സ്റ്രോപ്പിലാണ് അക്രമണം. രണ്ട് കാറുകൾ ബസിന് കുറുകെയിട്ട് ഇതിലുണ്ടായിരുന്ന ഏഴോളം യുവാക്കളാണ് അക്രമണം നടത്തിയതെന്ന് ബസ് തൊഴിലാളികൾ പറഞ്ഞു.

ഗ്ളാസ് തകർത്ത് ഭീഷണിപ്പെടുത്തിയ ശേഷം സംഘം കാറിൽ രക്ഷപ്പെട്ടു. ബസിന്റെ മുൻഭാഗത്ത് സ്ത്രീകളായിരുന്നു. യാത്രക്കാർക്ക് പരിക്കേറ്രില്ല. ബസ് ഉടമ തുണ്ടത്തുംകടവ് സ്വദേശി പോൾ വരാപ്പുഴ പൊലീസിൽ പരാതി നൽകി. കാറിന്റെ ഉടമയെ ബസ് തൊഴിലാളികൾ ഫോണിൽ ബന്ധപ്പെട്ടിരുന്നു. തൃശൂർ വലപ്പാട് സ്വദേശിയുടേതാണ് കാർ. നാട്ടുകാരായ യുവാക്കൾ ആലപ്പുഴയിൽ പോകുന്നതിനായാണ് കാർ വാടകയ്ക്കെടുത്തതെന്ന് കാർ ഉടമ പറഞ്ഞു. യുവാക്കൾ ആക്രമം നടത്തുന്ന വീഡിയോ പൊലീസിന് കൈമാറിയിട്ടുണ്ട്.