ഗാസയിൽ മരണം 70,000 കടന്നു
Monday 01 December 2025 7:27 AM IST
ടെൽ അവീവ്: ഗാസയിൽ 2023 ഒക്ടോബർ മുതൽ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട പാലസ്തീനികളുടെ എണ്ണം 70,103 ആയി. രണ്ട് വർഷം നീണ്ട യുദ്ധത്തിനൊടുവിൽ ഇക്കഴിഞ്ഞ ഒക്ടോബർ പത്തിനാണ് ഗാസയിൽ വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നത്. അന്ന് മുതൽ 356 പേർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടെന്ന് ഹമാസ് പറയുന്നു. മുമ്പ് കൊല്ലപ്പെട്ട 607 പേരുടെ മൃതദേഹങ്ങൾ ഇക്കാലയളവിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടെയിൽ നിന്ന് വീണ്ടെടുത്തു. വെടിനിറുത്തൽ തുടരുമെങ്കിലും ഹമാസിന്റെ പ്രകോപനങ്ങൾക്ക് തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ വ്യക്തമാക്കിയിരുന്നു. ഗാസയുടെ 53 ശതമാനം ഇപ്പോഴും ഇസ്രയേൽ നിയന്ത്രണത്തിലാണ്. 'യെല്ലോ ലൈൻ" എന്ന നിയന്ത്രണ രേഖ സൃഷ്ടിച്ചാണ് ഇസ്രയേൽ സൈന്യം ഇവിടെ നിലയുറപ്പിച്ചിട്ടുള്ളത്. യെല്ലോ ലൈൻ മറികടക്കുന്ന സാധാരണക്കാരെ അടക്കം ഇസ്രയേൽ ആക്രമിക്കുന്നുണ്ട്.