വധശ്രമക്കേസ് പ്രതികൾ പിടിയിൽ
ആലപ്പുഴ: ചോറ്റാനിക്കരയിൽ മാരാകാധുങ്ങളുമായെത്തി യുവാവിനെ കുത്തിയശേഷം ഒളിവിൽപ്പോയ അഞ്ചംഗസംഘത്തെ ആലപ്പുഴയിൽ നിന്ന് പൊലീസ് സാഹസികമായി പിടികൂടി. കോട്ടയം അതിരമ്പുഴ സ്വദേശിയായ പി.ഡി.ബിനിലിനെ (30) വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളായ അർജുൻ, സ്റ്റാലിൻ, ഷെമീർ, വിധുകുമാർ, അഖിൽ എന്നിവരെയാണ് ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് ചോറ്റാനിക്കര പൊലീസും സൗത്ത് പൊലീസും ചേർന്ന് പിടികൂടിയത്. തിങ്കളാഴ്ച വൈകിട്ട് നാലിനായിരുന്നു സംഭവം. സംഭവശേഷം മുങ്ങിയ പ്രതികളുടെ ടവർ ലൊക്കേഷനടക്കം പരിശോധിച്ചാണ് ചോറ്റാനിക്കര പൊലീസ് ആലപ്പുഴയിലെത്തിയത്. ബസിൽ വന്നിറങ്ങിയ പ്രതികളെ സൗത്ത് പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. പിന്നീട് ചോറ്റാനിക്കര പൊലീസിന് കൈമാറി. ചോറ്റാനിക്കര കക്കാട് പരസ്യകമ്പനിയിൽ ജോലിചെയ്യുന്ന ബിനിലിനെ മാരാകായുധങ്ങളുമായെത്തിയ സംഘം മർദിച്ചശേഷം നെഞ്ചിൽ കത്തികൊണ്ട് കുത്തുകയായിരുന്നു. തിങ്കളാഴ്ച പുലർച്ച ഒന്നിനായിരുന്നു ആക്രമണം. ബിനിലിനൊപ്പം ജോലിചെയ്യുന്ന മറ്റൊരാളോടുള്ള പകതീർക്കാനാണ് പ്രതികൾ താമസസ്ഥലത്ത് എത്തിയത്. അക്രമം തടയാൻശ്രമിച്ച ബിനിലിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്.