അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം: പണവും ആഭരണവും നഷ്ടപ്പെട്ടു

Tuesday 02 December 2025 12:39 AM IST

ബേപ്പൂർ : അരക്കിണറിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 10,000 രൂപയും ഒന്നര പവനും കവർന്നു. ചിന്ത റോഡിൽ കമ്പിട്ടവളപ്പിൽ ഒറ്റയിൽ അബ്ദുൽ ലത്തീഫിന്റെ വീട്ടിലാണ് പുലർച്ചെ മോഷണം നടന്നത്. അടുക്കള വാതിൽ കുത്തിത്തുറന്ന് അകത്തു കടന്ന മോഷ്ടാക്കൾ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച പണവും ആഭരണങ്ങളുമാണ് കൈക്കലാക്കിയത്. അബ്ദുൽ ലത്തീഫിന്റെ മകളുടെ ഗൃഹപ്രവേശമായിരുന്നു ഞായറാഴ്ച. പുലർച്ചെ 4.30ന് വീട് അടച്ച് കുടുംബം മകളുടെ പുതിയ വീട്ടിലേക്ക് പോയതായിരുന്നു. ഇന്നലെ രാവിലെ 9ന് വീട്ടിൽ തിരിച്ചെത്തിയപ്പോൾ അലമാര കുത്തിത്തുറന്ന് കിടക്കുന്നതു കണ്ടത്. പരിശോധിച്ചപ്പോൾ അടുക്കള വാതിലും തുറന്നതായി കാണപ്പെട്ടു. കള്ളൻ കയറിയതാണെന്നു മനസിലായതോടെ മാറാട് പൊലീസിൽ അറിയിച്ചു. ഇൻസ്പെക്ടർ റിൻസ് എം.തോമസ്, എസ്ഐ കെ.ദിലീപ്, ഫറോക്ക് എസിപി ക്രൈം സ്ക്വാഡ് എഎസ്ഐ പി.അരുൺകുമാർ, സ്പെഷൽ ബ്രാഞ്ച് എഎസ്ഐ എ.ഒ.വിജയൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസും എ.വി.ശ്രീജയ നേതൃത്വത്തിൽ വിരലടയാള വിദഗ്ധരുമെത്തി തെളിവുകൾ ശേഖരിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസും എസിപി ക്രൈം സ്ക്വാഡും അന്വേഷണം തുടങ്ങി. മാറാട് പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.