മരുന്നുകളുടെ ഡിസ്‌കൗണ്ട് വ്യാപാരം നടത്തുന്നു
തൃശൂർ: അന്യസംസ്ഥാനങ്ങളിലെ അംഗീകാരമില്ലാത്ത വ്യാപാരികൾ ഡിസ്‌കൗണ്ട് വ്യാപാരം എന്ന വാഗ്ദാനവുമായി കേരളത്തിലേക്ക് മരുന്നുകൾ എത്തിക്കുന്നുണ്ടെന്ന് ആൾ കേരള കെമിസ്റ്റ്‌സ് ആൻഡ് ഡ്രഗിസറ്റ്‌സ് അസോസിയേഷൻ. നിർമ്മാതാക്കൾ നൽകുന്ന ലാഭശതമാനത്തേക്കാൾ കൂടുതലായി ഡിസ്‌കൗണ്ട് പ്രദർശിപ്പിച്ച് വ്യാപാരം നടത്തുന്ന പ്രവണത പാടില്ല. ഇ.എസ്.ഐ, കോർപറേഷൻ, ഡിഫൻസ്, ഗവ. ആശുപത്രികൾ എന്നിവിടേക്ക് വിതരണം നടത്തിയ മരുന്നുകൾപോലും മാർക്കറ്റിലേക്ക് മറിച്ച് വിൽക്കുന്നുണ്ട്. അതേക്കുറിച്ചും കേന്ദ്രസർക്കാർ അന്വേഷിക്കണം. ഇതിന് കൂട്ടുനിൽക്കുന്ന ഔഷധനിർമ്മാതാക്കൾക്കെതിരെയും വിതരണം വിപണനം നടത്തുന്നവർക്കെതിരെയും നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വ്യാജമരുന്നുകളുടെ വിപണനം യഥേഷ്ടം നടക്കുന്ന സംസ്ഥാനമായി കേരളം മാറുമെന്നും സംസ്ഥാന പ്രസിഡന്റ് എ.എൻ.മോഹൻ, വി. അൻവർ, സുരേഷ്.കെ വാര്യർ,എ.ബി.രാജേഷ്, ഗ്രിഗറി ഫ്രാൻസിസ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.