ഓട്ടോ ഡ്രൈവറുടെ കൊലപാതകം ; തുമ്പില്ലാതെ പൊലീസ്
തിരുവല്ല : വീടിനുള്ളിൽ ഓട്ടോ ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകമാണെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ പിടികൂടാതെ പൊലീസിന്റെ അന്വേഷണം ഇഴയുന്നു. പൊടിയാടി കൊച്ചുപുരയിൽ വീട്ടിൽ ശശികുമാറിനെ (47) കഴിഞ്ഞമാസം 13നാണ് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴുത്തിലേറ്റ മുറിവാണ് മരണകാരണമെന്ന് പൊലീസ് പുറത്തുവിട്ട പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. തുടക്കത്തിൽ അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തത്. മൃതദേഹം കാണപ്പെട്ട മുറിയിലെ തറയിൽ ഉണ്ടായിരുന്ന രക്തക്കറ തുടച്ച് നീക്കിയിരുന്നതും പുതിയ വസ്ത്രങ്ങൾ ധരിപ്പിച്ച് കട്ടിലിൽ കിടത്തിയതും അന്നേ കൊലപാതകമാണെന്ന സംശയത്തിന് ഇടനൽകിയിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് കൂടി ലഭിച്ചതോടെയാണ് മരണം കൊലാപാതകമെന്ന് ഉറപ്പിച്ചത്. തൈറോയിഡ് ഗ്രന്ധിക്ക് ഉണ്ടായ മുറിവാണ് മരണകാരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഇത് ബാഹ്യ ഇടപെടലുകളുണ്ടെന്ന് കൂടി വെളിപ്പെടുത്തുന്നു. തറയിലെ രക്തക്കറ കഴുകിക്കളഞ്ഞുവെന്നത് തെളിവുനശിപ്പിക്കലും സംശയിക്കുന്നു. കൊലപാതകം ഉറപ്പിച്ചതോടെ കേസിൽ കൂടുതൽ വകുപ്പുകൾ ചേർത്താണ് അന്വേഷണം. അവിവാഹിതനായ ശശികുമാർ ജേഷ്ഠ സഹോദരന്റെ കുടുംബത്തിനൊപ്പമാണ് താമസിച്ചുവന്നത്. കുടുംബാംഗങ്ങളായ മുഴുവൻ പേരുടെയും മൊബൈൽ ഫോൺ ടവർ ലൊക്കേഷനുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം ബന്ധുക്കളും സുഹൃത്തുക്കളും അടക്കം അമ്പതിലധികം പേരെ ചോദ്യം ചെയ്തെങ്കിൽ വ്യക്തമായ സൂചനകൾ ഒന്നുതന്നെ ലഭ്യമായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.